Friday, December 27, 2013

*.. കുഞ്ഞന്റെ പുതുവർഷം..*

മഞ്ഞു പെയ്യുന്ന  ഡിസംബർ അവസാനദിനത്തിലായിരുന്നു കുഞ്ഞനുറുമ്പിനു ആദ്യമായി ഐസ്ക്രീം നുണയുവാനുള്ള അവസരം കിട്ടിയത്‌.

അതും, പുതുവർഷാഘോഷം പ്രമാണിച്ച്‌ ജോമോന്റെ കൂട്ടുകാർക്കെല്ലാം വിളമ്പിയ ഐസ്ക്രീം കപ്പുകളിൽ ബാക്കി വന്നത്‌ ഇച്ചിരി രുചിക്കാനായി മാത്രം.

പല കപ്പുകളിലെ പല നിറങ്ങളിലും മണങ്ങളിലുമുള്ള ഐസ്ക്രീം കൂട്ടുകൾ കുഞ്ഞനെ കൊതിപ്പിച്ചു.

ഒട്ടും സമയം പാഴാക്കാതെ കുഞ്ഞൻ അരിച്ചരിച്ച്‌ തീന്മേശയിൽനിന്നും കപ്പിലേക്ക്‌ കയറിപ്പറ്റിയതും ' പത്തോ ' എന്ന് താഴേക്ക്‌ ഉരുണ്ട്‌ വീണു.

കപ്പിലെ തണുപ്പ്‌ സഹിക്കാനുള്ള ശേഷി അവനില്ലായിരുന്നു..

എങ്കിലും വിട്ടു കൊടുക്കാൻ തയ്യാറല്ലാത്ത കുഞ്ഞൻ വിറച്ചുവിറച്ച്‌ കപ്പിന്റെ വക്കിൽ എത്തിപ്പെട്ടു.

അവന്റെ മനസ്സിൽ ആശങ്കകൾ കടന്നുകൂടി.

" ഹൊ പാത്രത്തിനിത്ര  തണുപ്പാണെങ്കിൽ ഐസ്ക്രീം എന്തു തണുപ്പായിരിക്കും!"

മാത്രമല്ല കപ്പിന്റെ വക്കിൽനിന്നും നോക്കിയാൽ നല്ല ആഴമുണ്ട്‌ സാധനമൊന്ന് രുചിക്കണമെങ്കിൽ..

പരിഹാരമെന്നോണം അതാ തിളങ്ങുന്ന ഒരു വെള്ളിസ്പൂൺ കപ്പിനകത്തിരിക്കുന്നു.

എന്നാലിനി സ്പൂൺ വഴി താഴോട്ടിറങ്ങി ഐസ്ക്രീം രുചിച്ചിട്ടു തന്നെ കാര്യം..അവനു സന്തോഷം തോന്നി.

പക്ഷേ..ഹൊ...സ്പൂണിൽ സ്പർശിച്ചതും കപ്പിനേക്കാൾ തണുപ്പ്‌ അതിനുണ്ടെന്ന് കുഞ്ഞനു ബോധ്യമായി.

ഇനി എന്തു ചെയ്യും..?

കുഞ്ഞനു വേറെ വഴികളൊന്നും തോന്നിയില്ല, തിരിച്ചിറങ്ങുവാൻ തന്നെ തീരുമാനിച്ചു.

കപ്പിൽ നിന്നിറങ്ങി തീന്മേശമേൽ സങ്കടപ്പെട്ടിരിക്കുന്ന കുഞ്ഞനെ ശ്രദ്ധിച്ചുക്കൊണ്ടാണപ്പോൾ അവന്റെ അമ്മ അവിടെ എത്തിച്ചേർന്നത്‌.

കുഞ്ഞന്റെ സങ്കടമറിഞ്ഞ അമ്മ അവനെ ആശ്വസിപ്പിച്ച്‌ പറഞ്ഞു,

" മോൻ ശ്രദ്ധിച്ചുവോ,?
കൊച്ചുകുട്ടികൾക്കായി വിളമ്പിയ ഐസ്ക്രീം കപ്പുകളിലെല്ലാം തന്നെ പ്ലാസ്റ്റിക്‌ സ്പൂണുകളാണുള്ളത്‌.
ആ സ്പൂണുകളിൽ മറ്റു സ്പൂണുകൾക്കുള്ള തണുപ്പ്‌ അനുഭവപ്പെടുകയില്ല.
നീ അവയിലൂടിറങ്ങി ഐസ്ക്രീം കഴിച്ചു പോരൂ..
മാത്രമല്ല, നീ അവിടെ എത്തിപ്പെടുമ്പോഴേക്കും ഐസ്ക്രീമിന്റെ തണുപ്പും കുറഞ്ഞിരിക്കും. "

കുഞ്ഞനു സന്തോഷമായി.

അമ്മ പറഞ്ഞതനുസരിച്ച്‌ വയർ നിറയെ ഐസ്ക്രീം കഴിച്ചവൻ അമ്മക്കരികിലെത്തി.

കുഞ്ഞന്റെ സന്തോഷത്തിൽ പങ്കുച്ചേർന്ന അമ്മ അവനെ തൊട്ടരികിലുരിത്തി തലോടിക്കൊണ്ട്‌ ഉപദേശിച്ചു,

" മോനേ, ഏതൊരു പ്രവർത്തിയിൽ ഏർപ്പെടും മുന്നെ നല്ല പോലെ ആലോചിച്ച്‌ തീരുമാനമെടുക്കുക..
ചുറ്റിനും നിരീക്ഷിക്കുക..നമുക്ക്‌ ചുറ്റിനും ഒരുപാട്‌ പാഠങ്ങൾ പഠിക്കുവാനുണ്ട്‌..
അവ പ്രാവർത്തികമാക്കുവാനും ശ്രമിക്കുക..!

" ശരി അമ്മേ.,തീർച്ചയായും ഞാൻ പരിശ്രമിക്കാം "

കുഞ്ഞൻ സന്തോഷത്തോടെ അമ്മയ്ക്കരികിൽ ചേർന്നിരുന്ന് ഐസ്ക്രീം തണുപ്പിന്റെ ലഹരിയിൽ മഞ്ഞു പെയ്യുന്ന പുതുവർഷത്തെ വരവേൽക്കുവാനായി കാത്തിരുന്നു.

ഞങ്ങടെ  കൊച്ചു കൂട്ടുകാർക്ക്‌ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ..!

Wednesday, October 23, 2013

കോമാളി കാക്കു



"സർക്കസ്‌ കാണാൻ ആർക്കാ ഇഷ്ടല്ലാത്തത്‌,
വരൂ..നമുക്ക്‌ സർക്കസ്‌ കാണാൻ പോവാം"
ജിമ്മി പാച്ചുവിനെ ക്ഷണിച്ചതും പാച്ചു  ഉത്സാഹത്തോടെ  പറഞ്ഞു,
" ആണൊ, എനിക്കും ഇഷ്ടാ സർക്കസ്‌ കാണാൻ പക്ഷേ ..
കുട്ട്യോളു  തനിച്ച്‌ പുറത്തു പോവരുതെന്ന് അറിഞ്ഞുകൂടെ..?
ഒരു കാര്യം ചെയ്യാം..നമുക്ക്‌ നമ്മുടെ വീട്ടിലുള്ളവരേയും കൂട്ടി പോവാം..
എല്ലാവർക്കും സന്തോഷമാവും.."
അങ്ങനെ ജിമ്മിയും പാച്ചുവും അവരുടെ വീട്ടിലുള്ളവരെയെല്ലാം കൂട്ടി സർക്കസ്‌ കാണാൻ പുറപ്പെട്ടു.
വഴിയിലുടനീളം അവർ സർക്കസിനെ കുറിച്ചും അവർ പ്രദർശിപ്പിക്കുന്ന അതിസാഹസമായ പ്രകടനങ്ങളെ കുറിച്ചും സർക്കസ്കൂടാരത്തിലെ മറ്റു ജീവനക്കാരുടെയും പക്ഷിമൃഗാതികളുടെയും ദുരിതാനുഭവങ്ങളെ കുറിച്ചും സംസാരിച്ചോണ്ടിരുന്നു.
അങ്ങനെ അവർ  സ്ഥലത്ത്‌ എത്തിച്ചേർന്നത്‌ അറിഞ്ഞതേയില്ല.
ഷോ തുടങ്ങുവാൻ ഇനിയും നേരമുണ്ട്‌..
അതുവരേക്കും സർക്കസ്കൂടാര പരിസരവും മറ്റും വീക്ഷിക്കാമെന്ന ഉദ്ദേശത്തിൽ ജിമ്മിയും പാച്ചുവും കൂടാരത്തിനു ചുറ്റും ഉലാത്തുവാൻ തീരുമാനിച്ചു.
അപ്പോഴാണവരുടെ ശ്രദ്ധയിൽപ്പെട്ടത്‌,
ഒരു മുക്കിലിരുന്ന് കോമാളി കാക്കു കരയുന്നു.
ആദ്യമവർ കരുതി, ഷോ തുടങ്ങും മുന്നെതന്നെ കാണികളെ കൈയ്യിലെടുക്കുവാനുള്ള കാക്കുവിന്റെ അടവായിരിക്കുമതെന്ന്.
പക്ഷേ..പിന്നീടവർക്ക്‌ ബോധ്യമായി കാക്കു സങ്കടം സഹിക്കാനാവാതെ കരഞ്ഞുപൊവുകയാണെന്ന്.
അതെന്തിനാണെന്നു അറിയുവാൻ രണ്ടുപേർക്കും വളരെ ആകാംക്ഷ തോന്നി.
അങ്ങനെയവർ കാക്കുവിന്റെ അരികിലെത്തി കാര്യം തിരക്കി.
" കോമാളി കാക്കൂ..കോമാളി കാക്കൂ.. എന്തിനാണിങ്ങനെ ഓർത്തോർത്ത്‌ കരയുന്നത്‌..?
വീട്ടുകാരേയൊക്കെ കാണുവാനുള്ള ആഗ്രഹം മൂലമാണൊ..?
എങ്കിലും നിങ്ങൾ എപ്പോഴും ചിരിച്ചേണ്ടിയിരിക്കേണ്ട വ്യക്തിയല്ലേ...
കാരണം, ഇവിടെ വരുന്നവരെയെല്ലാം ചിരിപ്പിച്ച്‌ രസിപ്പിക്കലല്ലേ നിങ്ങളുടെ പ്രധാനപ്പെട്ട ജോലി..
ജോലിയിൽ അശ്രദ്ധ കാണിച്ചാൽ നിങ്ങൾ ശിക്ഷിക്കപ്പെടുകയില്ലേ..?
കോമാളി  കാക്കു പറഞ്ഞു,
" ഞാനും എന്റെ കൂട്ടരും കോമാളിത്തരങ്ങൾ ചെയ്താലും ചെയ്തില്ലെങ്കിലും ഒറ്റനോട്ടത്തിൽതന്നെ എല്ലാവരും ചിരി തുടങ്ങും..
ഞങ്ങളുടെ പ്രകടനങ്ങളിൽ ആർത്തുരസിക്കുകയും ചെയ്യും.
എന്നാൽ ചില അവസരങ്ങളിൽ,
മനസ്സ്‌ വേദനിക്കുന്ന അവസ്ഥകളിൽ പൊയ്മുഖമണിഞ്ഞാണു ഞങ്ങൾ കാണികളെ സന്തോഷിപ്പിക്കുന്നത്‌.
അങ്ങനെയൊരു ചിന്തക്കുള്ള അവസരംകൂടി ഞങ്ങൾ ജനങ്ങൾക്ക്‌ നൽകുന്നില്ല..
അത്രക്കും ആത്മാർത്ഥത  ചെയ്യുന്ന ജോലിയോട്‌ ഞങ്ങൾക്കുണ്ട്‌.
എന്നാൽ ഞാനിപ്പോൾ ആശിച്ചുപോവുകയാണു,
ഒരിക്കലെങ്കിലുമൊരു സങ്കട കോമാളി ആയിരുന്നെങ്കിലെന്ന്..
എന്റെ സങ്കട മുഖം കാണുമ്പോൾ ജനങ്ങൾ ആദ്യം വിഷാദരാകും..
എന്നിട്ടവരെ ഒരു നല്ല പ്രകടനത്തിലൂടെ വിഷാദത്തിൽനിന്ന് രസച്ചരടിലേക്ക്‌ കോർത്തിണക്കുമ്പോൾ  അവരും ഞാനും അനുഭവിക്കുന്ന മാനസിക ഉല്ലാസം ഒന്നു വേറെതന്നെയായിരിക്കും..
പിന്നീടവർക്ക്‌ അതേകുറിച്ച്‌ ചിന്തിക്കുവാനുള്ള സന്മനസ്സും ഉണ്ടായിരിക്കും.."
..പറഞ്ഞു നിർത്തി കോമാളി കാക്കു കണ്ണുകളൊപ്പി തന്റെ ഊഴത്തിനായി സർക്കസ്‌ കൂടാരത്തിലേക്ക്‌ നടന്നു നീങ്ങി..
ജിമ്മിയും പാച്ചുവും നിറമനസ്സോടെ സർക്കസ്‌ കണ്ട്‌ അതേ കുറിച്ചൊരു കൊച്ചു കുറിപ്പെഴുതി മറ്റു കൂട്ടുകാരുമായും പങ്കുവെക്കുവാനും തീരുമാനിച്ചു.

Sunday, September 8, 2013

ഓണവും വന്നേ...മഴയും വന്നേ...!




മഴമേഘപ്പാളികൾ എത്തി നോക്കുന്നു

മണിമുറ്റത്തൊരു പൂക്കളം തീർത്തതും.

 മാനം തെളിഞ്ഞ്‌ വെളുത്തെന്ന് കരുതി

 മാവേലി മന്നനു പീഠം ഒരുക്കീതും

 ദാണ്ടേ...പിന്നേം ചറപറാ..

അയ്യോ..മഴ വന്നേ പോയ്‌..!


 പുത്തനുടുപ്പും പൂകുടയും ചൂടി

ഓണപ്പൂക്കൾ പറിച്ചതാണല്ലൊ

കൂട്ടത്തിൽ ചേരാത്ത പൂക്കളെയെല്ലാം

 പുഞ്ചിരി തൂകി കൂട്ടിയതാണല്ലൊ

ദാണ്ടേ...പിന്നേം ചറപറാ..

 അയ്യോ..പൂക്കളം ഒലിച്ചേ പോയ്‌..!


എങ്ങോട്ട്‌ കെറുവിച്ച്‌ പോകുന്നു പെണ്ണേ

 കാതിനു കുളിർ സംഗീതം പെയ്തു നീ

 പൊന്നോണ നാളിൽ ഇനിയും വരില്ലേ

 നറുനെയ്യും പപ്പടോം കൂട്ടിയുരുട്ടി

വാഴയിലയിൽ പായസോം കൂട്ടിയൊഴിച്ച്‌

 ഓണസദ്യയുമുണ്ട്‌ കൂട്ടരോടൊത്ത്‌

ഇറയത്ത്‌ കൈനീട്ടുമെന്നെ കാക്കുകില്ലേ..?

Saturday, June 22, 2013

കഴിവുകൾ



" വായിച്ച്‌ വലുതാവാണം കുട്ട്യോളു " എന്നാ എപ്പഴും അച്ഛൻ പറയാറുള്ളത്‌..
കുഞ്ഞായിരിക്കുമ്പൊ മുതൽ ഉറങ്ങാൻ നേരം കൂടെ കിടന്ന് പുസ്തകം വായിച്ച്‌ കേൾപ്പിച്ചാണു അച്ഛൻ ഉറക്കാറുള്ളത്‌..
എന്തു രസായിട്ടാന്നൊ വായിക്കാ,
ഓരോരുത്തരും കഥയിൽ നിന്ന് ഇറങ്ങി വന്ന് വർത്തമാനം പറയുന്ന പോലെ തോന്നിപ്പിക്കുന്ന വായന..
ആ കഥകൾ കേട്ടുകേട്ടാണത്രെ നിയ്ക്ക്‌ വായനാശീലം കിട്ടീത്‌, അമ്മ പറയണതാണു ട്ടൊ..
നിയ്ക്കിപ്പൊ ന്തോരം ഇഷ്ടാണെന്നൊ വായിക്കാൻ..
ഈയിടെയായി കുറേശ്ശെ എഴുതുവാനും തുടങ്ങീട്ടുണ്ട്‌ ഞാൻ..ഇത്തവണത്തെ സ്കൂൾ മാഗസിനിൽ എന്റെ കഥ വരികേം ചെയ്തു..
അച്ഛനും അമ്മക്കും എത്ര സന്തോഷായെന്നോ.."





പുതിയതായി വാങ്ങിയ പഞ്ചതന്ത്രകഥകളുടേയും മറ്റു കുട്ടികഥ പുസ്തകങ്ങളുടേയും പുതുമണം മൂക്കിൽ അടുപ്പിച്ച്‌ ജിത്തുവിനോട്‌ വിശേഷം പറയുന്നതിനേക്കാൾ കൊതിപ്പിച്ചുകൊണ്ടിരുന്നു നീനു.
ജിത്തുവിനു ആശ തോന്നി,
അക്ഷരങ്ങളോട്‌ കൂട്ട്‌ പിടിക്കാൻ..വായനാ ലോകത്ത്‌ മുഴുകി ഇരിക്കാൻ..
പക്ഷേ എന്തോ കൂടുതൽ നേരം പുസ്തകങ്ങളോട്‌ കൂട്ടുകൂടാൻ തനിക്ക്‌ ആവുന്നില്ലാ..
എന്നിട്ട്‌ നീനുവിനോടായി പറഞ്ഞു ,

"  എനിക്കങ്ങനെ വായനാശീലം ഉണ്ടാക്കി എടുക്കാനുള്ള ചുറ്റുപാടുകൾ ഉണ്ടായിട്ടില്ല. അച്ഛനങ്ങ്‌ ദൂരെയുള്ള ജോലിസ്ഥലത്തായതു കൊണ്ട്‌ അച്ഛന്റെ കഥകൾ കേട്ടുറങ്ങാനുള്ള ഭാഗ്യം വല്ലപ്പോഴുമേ കിട്ടിയിരുന്നുള്ളു..
പിന്നെ, അമ്മയാണെങ്കിൽ രണ്ട്‌ ബസ്സുകൾ കയറിയിറങ്ങി വീട്ടിലെത്തിയാൽ വീട്ടുജോലികളിൽ മുഴുകും..
സ്കൂളിലെ അന്നത്തേത്‌ പാഠങ്ങൾ പഠിച്ചു കഴിഞ്ഞാൽ ഞാൻ ടീവിക്ക്‌ മുന്നിലിരിക്കും.
കൂടുതലും സംഗീത പരിപാടികളാണു കാണാൻ താത്പര്യം,
പിന്നെ അച്ഛൻ കഴിഞ്ഞ വരവിനു പിറന്നാൾ സമ്മാനമായി തന്ന mp3 ൽ പാട്ടുകൾ കേട്ടുറങ്ങും..
കുട്ടികൾക്കായുള്ള നല്ല പാട്ടുകൾ അതിലേക്ക്‌ തരം തിരിച്ച്‌ തന്നത്‌ ശരത്തേട്ടനാണു ട്ടൊ..
സംഗീതത്തിനോടുള്ള എന്റെ കമ്പം കണ്ടിട്ട്‌ ശരത്തേട്ടൻ തന്നെ അമ്മയോടു പറഞ്ഞ്‌ പാട്ടുക്ലാസ്സിനു ചേർക്കുകയും ചെയ്തു.
ഇപ്പൊ എനിക്ക്‌ ഒരുവിധം നന്നായി പാടാനാവും കേട്ടൊ നീനൂ..നിനക്ക്‌ കേൾക്കണോ,? "
ഉത്സാഹത്തോടെ ജിത്തു നീനുവിനോടായി പറഞ്ഞു നിർത്തി.

പക്ഷേ , ജിത്തുവിനു മുഴുവനായും ചെവി കൊടുക്കാൻ പോലും നീനു നല്ല മനസ്സ്‌ കാണിച്ചില്ല. പുതിയ പുസ്തകങ്ങളുടെ നിറമുള്ള ചിത്രങ്ങൾ നോക്കുന്ന തിരക്കിലായിരുന്നു അവൾ.
ജിത്തുവിനു സങ്കടം തോന്നിയെങ്കിലും ചിരിക്കുന്ന മുഖത്തോടെ നീനുവിനോട്‌ യാത്ര പറഞ്ഞിറങ്ങി.
പുസ്തകതാളുകളിൽ നിന്ന് പൂർണ്ണമായും തലയുയർത്താതെ ചുമ്മാ തലയാട്ടി ബൈ പറഞ്ഞ്‌  നീനുആ ഇരുപ്പിൽ നിന്ന് അനങ്ങിയതേയില്ല.

വായനയിൽ മുഴുകിയിരുന്നിരുന്ന നീനുവിന്റെ ശ്രദ്ധ പെട്ടെന്നാണു വീടിനു പുറത്തു നിന്നായി കേൾക്കാവുന്ന മനോഹരമായ സംഗീതം മുറിച്ചെടുത്തത്‌..
ഹായ്‌,ആരാണിത്ര മനോഹരമായി പാടുന്നത്‌..?
ആകാംക്ഷയോടെ കതകു തുറന്ന നീനു അതിശയിച്ചു പോയി..
അത്‌ ജിത്തുവായിരുന്നു.
"ഓഹ്‌ ജിത്തൂ..നീ ആയിരുന്നൊ ഇത്ര മനോഹരമായി പാടിയിരുന്നത്‌..?
എനിക്കി വിവരം അറിയുക പോയിട്ട്‌ പ്രതീക്ഷികപോലും ചെയ്തിട്ടില്ലാ..
 പിന്നെ കുറ്റബോധത്തോടെ തലതാഴ്ത്തി ജിത്തുവിനോടായി പറഞ്ഞു,
എനിക്കിപ്പോൾ സങ്കടം തോന്നുന്നു, നിന്റെ കഴിവിനെ അവഗണിച്ച്‌  നിന്നെ പറഞ്ഞു വിട്ടതിൽ,
അതോടൊപ്പം നന്ദിയും അറിയിക്കട്ടെ,
എത്ര മനോഹരമായൊരു സമ്മാനമാണു നീ എനിക്ക്‌ നൽകിയത്‌ "

ജിത്തു പുഞ്ചിരിയോടെ പറഞ്ഞു..
" നിനക്ക്‌ സമ്മാനം നൽകുക.എന്ന ഉദ്ദേശത്തോടെ വന്നതായിരുന്നില്ല ഞാൻ..
എന്റെ  mp3 ഞാനിവിടെ മറന്നു വെച്ചു. അതെടുക്കാനായി വീണ്ടും വന്ന് കതതകിൽ തട്ടി വായനയിൽ നിന്ന് ശല്യം ചെയ്താൽ നിനക്ക്‌ ഇഷ്ടമാവില്ലല്ലോ..
നീ എന്നോട്‌ അപ്രിയ മുഖം കാണിച്ചാൽ എനിക്ക്‌ വിഷമമാകും..
നീനു സന്തോഷത്തോടെ വന്നെന്നെ സ്വീകരിക്കുന്നതാണെനിക്കിഷ്ടം.
അതിനുള്ള മാർഗ്ഗം ഇതുമാത്രമേ ഞാൻ കണ്ടുള്ളു.
സംഗീതം ആർക്കാണിഷ്ടമല്ലാത്തത്‌ ?
നീനക്കും അങ്ങനെതന്നെ എന്ന് കരുതുന്നൂ..ഇനി എന്റെ   mp3 തന്നാൽ നിയ്ക്ക്‌ പോവാമായിരുന്നു."

നീനുവിന്റെ കണ്ണുകൾ നിറഞ്ഞു.
" എത്ര മനോഹരമായി ജിത്തു പാടുന്നു,
ഞാൻ കരുതി  എഴുതുവാനും വായിക്കുവാനുമുള്ള കഴിവു മാത്രമാണു കേമമെന്ന്..
എന്നോട്‌ ക്ഷമിക്കണം ജിത്തു."

ജിത്തു പ്രസന്ന മുഖത്തോടെ നീനുവിനോടായി പറഞ്ഞു,
" നീനുവിനേയും ഞാൻ ഗിറ്റാർ വായിക്കുവാനും എന്റെ കൂടെ പാടുവാനും പരിശീലിപ്പിക്കാം ,സങ്കടപ്പെടെണ്ടാ കേട്ടൊ"
നീനുവിനും സന്തോഷമായി.
അവർ സന്തോഷത്തോടെ പിരിഞ്ഞു.



അന്നുമുതൽ നീനു മറ്റു കഴിവുകളേയും ആദരിക്കുകയും അംഗീകരിക്കുകയും ചെയ്തു തുടങ്ങി..!








Friday, June 14, 2013

!! മാനം തെളിഞ്ഞപ്പോൾ !!




പിന്നാമ്പുറത്തെ തൊടിയിൽ ഉടനീളം ഇടകലർന്ന് തളിർത്തുയരുന്ന വെണ്ടയും, പയറും, തക്കാളിയും ,ചീനിമുളകും, തുവരയും.

കുത്തിയൊലിക്കുന്ന മഴയായിരുന്നു വൈകും വരെ..
 
" എത്ര കഷ്ടപ്പെട്ടാണു ഓരൊ ദിവസോം സ്കൂളിനു ശേഷം അമ്മയുടെ കൂടെ നിന്ന് ചെടികൾക്കെല്ലാം മണ്ണിൽ തടകെട്ടി വാർത്തത്‌..
ഇനിയിപ്പൊ അതൊക്കെ കുതിർന്ന് പൊട്ടിയൊലിച്ച്‌ കാണൊ.. ? "

അമ്മിണികുട്ടി വ്യാകുലതയോടെ കവിൾ വീർപ്പിച്ചും ചുണ്ടുകൾ കോട്ടിയും
മഴയോട്‌ ശുണ്ഠി കാണിച്ച്‌ തോട്ടത്തിലെത്തിയപ്പോൾ കണ്ണുകൾ വിടർന്നു.

ഹായ്‌..
ഇളം പച്ച തളിരിലകളിലെല്ലാം മഴത്തുള്ളികൾ പറ്റിച്ചേർന്നിരിക്കുന്നത്‌ കാണാൻ ന്തു രസാ,പളുങ്കുമണികൾ തുന്നിച്ചേർത്ത് വെച്ച പോലെ.. മൺത്തടങ്ങളിൽ കെട്ടി നിൽക്കുന്ന തെളിഞ്ഞ മഴവെള്ളവും മാനം നോക്കി
വെട്ടിതിളങ്ങുന്നുണ്ട്..

അമ്മിണികുട്ടിയുടെ തുടുത്ത മുഖം ഒന്നൂടെ വികസിച്ചു..

നനഞ്ഞ മണ്ണിൽ വിരിച്ചിട്ട വല പോലെ പടർന്ന് കിടക്കുന്ന മത്തൻ വള്ളികളിൽ കുനു കുനാന്ന് മഞ്ഞപൂക്കൾ പൊട്ടിവിടർന്നിരിക്കുന്നു.
 കുമ്പളവള്ളി മേലും പുത്തൻ ഉണർവ്വുകൾ കാണാനാവുന്നുണ്ട്‌. പച്ചക്കദളി വാഴകുലയിൽനിന്നും കറുത്ത ഉറുമ്പുകൾ നിരനിരയായി വരിയൊപ്പിച്ചിറങ്ങി വരുന്നുണ്ട്‌. മാണിയിൽനിന്ന് തേൻ കുടിച്ചിട്ടുള്ള വരവാണത്
“ മാനമൊന്ന് തെളിയുമ്പോഴേക്കും ഈറങ്ങിക്കോളും പട്ടാളം ഹും “ കുഞ്ഞികണ്ണുകൾ ഉരുട്ടി കോപം അഭിനയിക്കുന്ന അമ്മിണികുട്ടിയെ വകവെക്കാതെ നിരയൊപ്പിച്ച്‌ നീങ്ങികൊണ്ടേയിരിക്കുകയാണു കറുമ്പനുറുമ്പും കൂട്ടരും.

" വാഴക്കുല മൂത്താൽ ഞങ്ങൾക്കൊരു കദളിപഴം മാറ്റി വെക്കണേ.. " നീളവാലൻ കിളികൾ കലപില കൂട്ടി.

" ഓ പിന്നേ..സമ്മതം കാത്ത്‌ നിക്കണ പഞ്ചപാവങ്ങൾ..ഹും "

ഉറുമ്പുകളോട്‌ ഏശാത്ത കോപാഭിനയം കിളികൾക്കു നേരെ പ്രകടിപ്പിക്കാൻ
തുടങ്ങുകയായി പിന്നെ കുഞ്ഞിപെണ്ണ്.
ഉമ്മറമുറ്റത്തെ പൂന്തോട്ടത്തിൽ നിന്നുള്ള പൂക്കളുടെ മയക്കുന്ന ഗന്ധം മ്മിണികുട്ടിയെ അങ്ങോട്ട്‌ മാടി വിളിച്ചു.



മുല്ലയും റോസും സീനികയും നന്ത്യാർട്ടവുമെല്ലാം നിരനിരയായി അടുക്കി വെച്ചപോലെ രണ്ടുവശങ്ങളിലായി മനോഹര കാഴ്ച്ച നൽകുന്നുണ്ട്‌.
ഉമ്മറമുറ്റം മുതൽക്ക്‌ അകത്തളം വരേയ്ക്കും പൂക്കളുടെ സൗരഭ്യം തൊട്ടുണർത്തികൊണ്ടേയിരിക്കും.
പോരാത്തതിനു കിടപ്പുമുറി ജനവാതിലിലൂടെ വെള്ളചെമ്പക ഗന്ധം മൂക്കിലേക്ക്‌ തുളച്ചു കേറുന്നുമുണ്ട്.

മാനം തെളിഞ്ഞെന്ന് കരുതി പൂക്കളോടും ചെളികളോടും കിളീകളോടും സല്ലപിക്കാൻ വീട്ടുമുറ്റത്തേക്കിറങ്ങിയതായിരുന്നു അമ്മിണികുട്ടി.
മഴ നനവും മഴകാറ്റുമേറ്റ്‌ മുറ്റത്തിലൂടേയും തൊടിയിലൂടേയും കറങ്ങി നടക്കാൻ
വളരെ ഇഷ്ടമാണു ചെല്ലകുട്ടിയ്ക്ക്.
കുശലങ്ങളും കിന്നാരങ്ങളും പകുതിപോലും എത്തീല്ലാഅപ്പോഴേക്കും ദാണ്ടേ..ഒന്ന്രണ്ട്.മൂന്ന്.ഹൊപിന്നേം മഴത്തുള്ളികൾ കിലുങ്ങി കിലുങ്ങി കിണുങ്ങാൻ തുടങ്ങി.


അവളെ ഗൌനിക്കാതെ പിന്നേം ചെടികൾക്കിടയിലൂടെ നടത്തം തുടർന്നപ്പൊ വാശിയെന്നോണം ചറപറാന്നായി വാശിക്കാരി മഴ.
പൂക്കളുടേയും ചെടികളുടേയും മണങ്ങൾക്കിടയിൽ മഴ വീണ മണ്ണിന്റെ ഗന്ധം..
ആഹ്ന്തു രസാ.” ഇറയത്ത് നിന്നുകൊണ്ട് അമ്മിണികുട്ടി മഴത്തുള്ളികളെ കുമ്പിളിലിലാക്കി ഒതുക്കിപിടിക്കാൻ മുതിർന്നു..എന്നിട്ട് മെല്ലെ കുഞ്ഞുവിരലുകൾ നിവർത്തി,
ഹൊ..ഇത് കണ്ടോ, എന്തൊരു കുറുമ്പാ നോക്കിക്കേ..
അനുസരണക്കേട് കാട്ടി മഴത്തുള്ളികളിതാ വിരലുകൾക്കിടയിലൂടെ തുള്ളിച്ചാടി കളിച്ചിറങ്ങി പോവുന്നു..“

എന്നിട്ട് മഴയോടായ് പറഞ്ഞു,
ന്റെ മുറ്റത്തും തൊടിയിലും തോട്ടം കാണാനിറങ്ങിയ എന്നെ ഇറയത്ത് കയറ്റി നിർത്തിയ കുറുമ്പൻ മഴേ.. ഞാൻ ചുമ്മാ പിണക്കം കാണിച്ചതാ ട്ടൊ..ഈ മഴ നനവും മണ്ണിന്റെ മണവും നിയ്ക്ക് നല്ല ഇഷ്ടമാണ് ട്ടൊ..“

പരിഭവങ്ങൾക്കും പിണക്കങ്ങൾക്കുമിടയിൽ മാനം നോക്കിയ അമ്മിണികുട്ടിയുടെ കണ്ണുകൾ വിടർന്നു..
അമ്പമ്പോ..അതാ..മാനത്തൊരു മഴവില്ല് ചിത്രം തെളിഞ്ഞ് വരുന്നു..
പിന്നാമ്പുറത്തെ അമരപന്തൽ മുതൽ ഉമ്മറത്തെ മുല്ലപന്തൽ വരെവരച്ചു വരുന്ന നിറങ്ങളുടെ കൂട്ടുകാരി ന്റെ തോട്ടത്തിനു അലങ്കാരം പണിയാൻ വന്നതാണൊ..?“
മഴവില്ലിന്റെ നിറങ്ങൾ കൂടുതൽ തെളിഞ്ഞു വരുന്നതും നോക്കി വായും പിളർന്ന് അമ്മിണികുട്ടി ഇറയത്തങ്ങനേ അന്തം വിട്ട് നിന്നു പോയി!

Friday, March 1, 2013

നന്മ...!



കിളികൾ പൂക്കളെ വിളിച്ചുണർത്തി..
പൂക്കൾ പുലരിയെ നോക്കി പുഞ്ചിരിച്ചു..
സൂര്യൻ ജില്ലിയെ തട്ടിയുണർത്തി..
“നേരം പുലർന്നിരിക്കുന്നൂഉണരൂ .കണ്ണുകൾ തുറക്കു ജില്ലി കുഞ്ഞേ..“

ജില്ലി അവധിയുടെ ആലസ്യമകറ്റി  മരങ്ങൾക്കിടയിലൂടെ  സന്തോഷത്തോടെ തുള്ളിച്ചാടി  പാട്ടുകൾ പാടി ഉത്സാഹത്തോടെ അവളുടെ ദിവസത്തിനു തുടക്കമിട്ടു..!

“മേരിക്കുണ്ടൊരു കുഞ്ഞാട്..ഹൊ..ഹേയ്..
ജില്ലിക്കുണ്ടൊരു കുഞ്ഞു സ്ലേറ്റ്..
നീണ്ടു മെലിഞ്ഞൊരു ചോക്ക് പെൻസിൽ
അച്ഛൻ വാങ്ങി തന്നല്ലോ..
സ്കൂളിൽ പോവാൻ എന്തു രസമാ..
മാർച്ച് കഴിഞ്ഞാൽ ഹൊ എന്തു ചെയ്യും..?”

ഏപ്രിൽ , മെയ്  അവധി എങ്ങനെ ചിലവഴിക്കണമെന്ന ആലോചനയിലും,
 പൂക്കളോടും കിളികളോടും കളി പറഞ്ഞ് ചാടി ചാടി പോകുന്ന ജില്ലിയെ കണ്ട സുന്ദരി പൂമ്പാറ്റ അന്നെന്തായാലും ജില്ലിയോട് കുശലം ചോദിച്ചിട്ടു തന്നെ കാര്യമെന്ന് തീരുമാനിച്ചു.


 “ഹലോ..ഹേയ്..ഒന്നവിടെ നിന്നേ..
എനിക്കൊരു കാര്യം ചോദിക്കാനുണ്ടായിരുന്നു..”
സുന്ദരിക്ക് ജില്ലിയുടെ ഒപ്പം പറന്നെത്താൻ ഇച്ചിരി പാടുപെടേണ്ടി വന്നു..
അവളുടെ കുഞ്ഞു ചിറകുകൾക്ക് നോവാൻ തുടങ്ങിയിരുന്നു..!

“ഊം..എന്താ..?
ഞാനിവിടെ വർത്തമാനം പറഞ്ഞു നിന്നാൽ സമയം വൈകും..
അതുകൊണ്ട് നീ സംസാരിച്ചു കൊണ്ട് എന്റെ കൂടെ പറന്ന് കൂടിക്കോളൂ..”

സുന്ദരിക്ക്  തന്റെ ചിറകുകളോട് സഹതാപം തോന്നി..
എന്നാലും കാര്യം അറിഞ്ഞിട്ടു തന്നെ..
സുന്ദരി തുള്ളിച്ചാടി നീങ്ങുന്ന ജില്ലിയുടെ തലക്ക് മുകളിലൂടെ പറന്ന് സംസാരം തുടർന്നു..

“അതെയ്ജൂൺ മാസം മുതൽ ഞാൻ ശ്രദ്ധിക്കുന്നതാ..
എവിടേക്കാ എന്നും രാവിലെ ഇങ്ങനെ തുള്ളിച്ചാടി പാട്ടും പാടി സന്തോഷത്തോടെ  നീ പോകുന്നത്..?
ശനി ഞായർ ദിവസങ്ങളിലും മറ്റ് നീണ്ട അവധി ദിവസങ്ങളിലും കാണാറുമില്ല..
ഇന്നെനിക്ക് എന്തായാലും അറിഞ്ഞേ തീരൂ..
അതാണ് ഞാനിന്ന് നിന്റെ കൂടെ കൂടിയത്..”

“ആഹ്ഇതാണൊ കാര്യം..?
നീ ഒരു മണ്ടത്തി തന്നെ..എന്നും രാവിലെ ഞാൻ സ്കൂളിലേക്കല്ലാതെ വേറെ എവിടെ പോകാനാ..?“

ജില്ലി സുന്ദരിയെ കളിയാക്കി.

സുന്ദരിക്ക് ദേഷ്യം വന്നു..

“ഹ്മ്മ്..നുണച്ചി..
സ്കൂളിൽ പോകുന്നവരെ കണ്ടാൽ എനിക്ക് മനസ്സിലാകും..
അവരുടെ കയ്യിലൊ, തോളിലൊ മുതുകിലൊ ഒരു സ്കൂൾ ബാഗ് കാണും..
നിന്റെ കയ്യിലാണെങ്കിൽ അതൊന്നുമില്ല താനും..
എനിക്കും സ്കൂളിൽ പോകാൻ വളരെ ഇഷ്ടമാണ്..പക്ഷേ,,എന്റെ കുഞ്ഞ് ചിറകുകൾക്ക് സ്കൂൾബാഗ് തൂക്കാനുള്ള ആവതില്ലാത്തതുകൊണ്ടാണ് ഞാൻ പോകാത്തത്..
പക്ഷേ..ഞാനെന്നും  ന്റെ കൂട്ടുകാരുമൊത്ത് സ്കൂൾ മുറ്റത്തെ പൂന്തോട്ടത്തിലിരുന്ന് പാട്ടുകളും കഥകളും കേട്ടിരിക്കാറുണ്ട്..
എനിക്ക് മനസ്സിലാവുന്നതെല്ലാം കേട്ട് പഠിക്കാറുമുണ്ട്..


നീ എന്നെ പറഞ്ഞ് പറ്റിക്കുകയാണ്..“

ജില്ലിക്ക് ചിരി അടക്കാനായില്ല..
സുന്ദരിയുടെ ചിറകുകളിൽ മൃദുവായി പിടിച്ച് തന്നിലേക്ക് അടുപ്പിച്ച്  തന്റെ ശരീരത്തിൽ പറ്റിച്ചേർന്നിരിക്കുന്ന ഒരു സാധനം കാണിച്ചിട്ട് പറഞ്ഞു..

“സുന്ദരീനീയിത് കണ്ടോ..?
ഇതാണ്  ഞങ്ങൾ കൂട്ടർക്ക് മാത്രമായി ഈശ്വരൻ നൽകിയിരിക്കുന്ന ഒരു വരദാനം..
നിനക്ക് ഞങ്ങളെ അറിയില്ലേ..
ഞങ്ങളാണ്  കങ്കാരു..

എന്റെ അമ്മ എന്നെയീ സഞ്ചിയ്ക്കകത്തിരുത്തിയാണ് പോറ്റി പരിപാലിച്ച് വളർത്തി കൊണ്ടുവന്നത്..
എന്റെ അമ്മയുടെ അത്രക്കായാൽ ഞാനും അങ്ങനെ തന്നെയാവും..
അതുവരെ ഞാനെന്റെ കുഞ്ഞു സ്ലേറ്റും പെൻസിലും  പുസ്തകങ്ങളും ഈ സഞ്ചിക്കകത്തിട്ട് സ്കൂളി പോകുമല്ലോ…“

ജില്ലി പൊട്ടിച്ചിരിച്ചു..

സുന്ദരി കൌതുകത്തോടെ ജില്ലിയുടെ വയറിൽ പറ്റിപ്പിടിച്ചിരിക്കുന്ന കുഞ്ഞു സഞ്ചിയെ നോക്കി സന്തോഷിച്ചു..
“ആഹാ.എനിക്ക്  നാനാവർണ്ണങ്ങളിലുള്ള ചിറകുകൾ നൽകി എന്നെ സുന്ദരിയാക്കിയതു പോലെ നിനക്കും ഒരു അത്ഭുതം ലഭിച്ചിരിക്കുന്നു..
എന്നെ കുറിച്ച് നിനക്ക് കൂടുതൽ അറിയണമെൻകിൽ ദാ...ഇവിടെ പോയാൽ മതി..!
എനിക്ക് സന്തോഷമായിആദ്യമായാണു ഞാൻ നിന്റെ കൂട്ടരെ കുറിച്ച് അറിയുന്നത്..”

ജില്ലിയും സുന്ദരിയും അവരവരുടെ സന്തോഷങ്ങൾ പങ്കുവെച്ചു,,
യാത്രാമദ്ധ്യേ ജില്ലി സന്ദുരിയോട് പറഞ്ഞു,
“ഇനി മുതൽ നമുക്ക് ഒരുമിച്ച് ഒരേ സ്കൂളിൽ പോയി വരാം..
നിന്റെ കുഞ്ഞു ചിറകുകൾക്ക് നോവാതിരിക്കാൻ നിന്നെ ഞാനെന്റെ സഞ്ചിയിൽ ഇരുത്താം..
നമുക്കൊരുമിച്ച് പാട്ടുപാടി രസിച്ച് നല്ല കൂട്ടുകാരികളായി കഴിയാം..”

സുന്ദരിക്ക് സന്തോഷം അടക്കാനായില്ല..
അന്നു മുതൽ അവർ നല്ല കൂട്ടുകാരികളായി സ്കൂളിലേക്ക് പോയി വന്നു..
സുന്ദരിയേയും അവളുടെ പുസ്തകവും തന്റെ സഞ്ചിയിൽ ഒതുക്കി ജില്ലി തന്റെ സ്നേഹിതയെ സഹായിച്ചു..!



കൂട്ടരേ
ഉള്ളിലെ നന്മയും  അവ പങ്കുവെക്കുവാനുള്ള നല്ല മനസ്സും മാത്രം മതി ജിവിതത്തിൽ സന്തോഷം നിലനിൽക്കാൻ..
ശുഭദിനം നേരുന്നു..!

Friday, January 18, 2013

ഞാനും..ആദുവും...പിന്നെ.......




തംബലീനയെ അറിയുമോ..?
അരികിൽ കുഞ്ഞു മക്കളുണ്ടെങ്കിൽ അവരോട് ചോദിച്ചു നോക്കൂ..
ആ കുഞ്ഞു ചുണ്ടുകൾ കൂർത്തു വരുന്നതും കണ്ണുകൾ വിടരുന്നതും മൂക്ക് വികസിക്കുന്നതും കാണാം..
അവർക്ക് മനപാഠമായിരിക്കും തംബലീന കഥകൾ..
കഥാന്ത്യത്തിൽ തംബലീനയെ പക്ഷിപ്പുറത്തേറ്റി കൊണ്ടു പോകുന്ന രാജകുമാരൻ അവരുടെയെല്ലാം നായകനാണ്..
മൂന്നു വർഷങ്ങൾക്ക് മുന്നെ ഞാനും ന്റെ മക്കൾക്ക് പറഞ്ഞു കൊടുത്തു തംബലീന കഥ..
അങ്ങനെ ആദുവിനു ഞാനവന്റെ തലീനയായി..


ആദുവിനെ കുറിച്ച് ഞാനെന്തു പറയാൻ..
 എന്‍റെ പ്രാണിനും.. ശ്രദ്ധ... ക്കും മുന്നെ ന്റ്റെ സ്പര്‍ശം അറിഞ്ഞു ഉണര്‍ന്നവൻ..
ഉച്ഛത്തിലുള്ള ശബ്ദങ്ങളേയും പുതു മുഖങ്ങളേയും നേരിടാനാവാതെ കുട്ടികസേരയിൽ നിന്ന് മേശക്ക് ചുവട്ടിൽ സ്ഥലം പിടിക്കുന്നവൻ..
ഡാൻസ്‌ ക്ലാസ്സുകളിൽ മറ്റു കുട്ടികൾക്കു പിറകിൽ പിന്തിരിഞ്ഞു നിന്ന്
മനകണ്ണിൽ നൃത്തം കണ്ടാസ്വാദിക്കുന്നവൻ..
അവന്റെ തലീനയല്ലാതെ മറ്റാരെങ്കിലും മുറിയിൽ പ്രവേശിച്ചാൽ
പൊത്തിപ്പിടിച്ച കൈവിരലുകൾക്കിടയിലൂടെ കതകിനു പിറകില്‍ നിന്ന് അവരെ വീക്ഷിച്ച്‌
മനസ്സിലാക്കുന്നവൻ..
മൂന്നര വയസ്സിനുള്ളിൽ അക്ഷരങ്ങളും അക്കങ്ങളും പുതു വാക്കുകളും മനപാഠമാക്കിയവൻ..
അങ്ങനെ വിശേഷണങ്ങളാൽ വിശേഷിക്കപ്പെട്ടവൻ ആദു..



വാർഷാരംഭം മുതൽ ആദുവിന്റെ മാതാപിതാക്കളിൽ നിന്നും വളരെയധികം സഹകരിക്കുന്ന
സമീപനവും മനോഭാവവും  ഉണ്ടായിരുന്നുവെങ്കിലും എന്നെ ഇപ്പോഴും
വേദനിപ്പിക്കുന്ന പ്രതികരണമായിരുന്നു വർഷാവസാനം ആദുവിന്റെ അച്ഛനിൽ
നിന്നും  ലഭിച്ചത്‌..
എന്റേയും പ്രിസിപ്പലിന്റേയും നേരെ അയാൾ കയർത്തു,


" ഇവനെ പ്രത്യേക സ്ക്കൂളിൽ വിടണമെന്ന നിങ്ങളുടെ നിർദ്ദേശം എന്റെ കുഞ്ഞിനെ
കരുതി കൂട്ടി ഓട്ടിസ്റ്റിക്‌ ആക്കിയെടുക്കുന്നു എന്നാണ്..
ചില കാര്യങ്ങളിൽ അവൻ വേറിട്ട്‌ പ്രതികരിക്കുന്നു എന്നത്‌ അവന്റെ
പ്രത്യേകതകൾ ചൂണ്ടികാണിക്കുന്ന കഴിവുകൾ മാത്രമാണു.. "


മണിക്കൂറുകൾ നീണ്ടു നിന്ന സംഭാഷണങ്ങൾക്കു ശേഷം ആ പിതാവിനെ ഒരു പ്യൂണിന്റെ സഹായത്താൽ മുറിയിൽ നിന്ന് പുറത്താക്കേണ്ടതായി വന്നു..

ഒരു വർഷത്തെ അദ്ധ്വാനഫലം  അയാളിൽ നിന്നും കിട്ടുന്നത് ഇത്തരത്തിലായിരിമെന്ന് പ്രതീക്ഷിച്ചുവോ..
സമൂഹത്തിനു മുന്നിൽ തന്റെ പുത്രൻ മൂലം പരിഹസിക്കപ്പെടുമോ എന്ന തരംതാണ മനോഗതിയാണു അയാളുടേത്..

കൂടെയുള്ളവർ എന്നെ ആശ്വാസിപ്പിച്ചു..

ഒരു നീറ്റലായി ആ സംഭവം മനസ്സിൽ അങ്ങനേ ചേർന്നു കിടന്നു..
അടുത്ത ക്ലാസ്സിലും ടീച്ചറുടെ പൂർണ്ണ സംരക്ഷണത്തിലും പ്രത്യേക മേൽനോട്ടത്തിലും അവന്റെ പഠനം നല്ല രീതിയിൽ തന്നെ തുടർന്നു പോന്നു..
അവനിൽ പ്രത്യേകമായി കണ്ടു വരുന്ന സ്വാഭാവ വിശേഷങ്ങളെ കുറിച്ച് ഞങ്ങൾ ചർച്ച ചെയ്ത് പഠിച്ചു പോന്നു..
പ്രീപ്രൈമറി കുഞ്ഞുങ്ങൾ അമ്മയുടെ മടിത്തട്ടിലെന്ന പോലെയാണ്..
ഒന്നാം ക്ലാസ്സിലേക്കുള്ള അവരുടെ ചുവടു മാറ്റം ഞങ്ങളെ സംബന്ധിച്ച് അവർ ഉന്നത വിദ്ധ്യഭ്യാസത്തിനായി പോകും പോലെയാണ്..

പ്രതീക്ഷിച്ചത് സംഭവിച്ചു..
പല ടീച്ചറുകൾ കയറി ഇറങ്ങുന്ന ക്ലാസ്സ് മുറി അവനെ വല്ലാത്ത അവസ്ത്ഥയിലാക്കി..
അവനെ കുറിച്ചുള്ള വിവരങ്ങളെല്ലാം അവർ ഞങ്ങളിൽ നിന്ന് ശേഖരിച്ചുവെങ്കിലും പ്രത്യേക ഗുണം ചെയ്തില്ല..
അവനെ പ്രത്യേകമായി ശ്രദ്ധിക്കുവാനുള്ള സമയം കണ്ടെത്താൻ അവർക്ക് സാധിച്ചിരുന്നില്ല..
 അപ്പോഴേക്കും അവനിൽ പുതിയ സ്വഭാവ മാറ്റങ്ങളും കണ്ടു തുടങ്ങിയിരുന്നു..
അങ്ങനെ ആദുവിന്റെ രണ്ടു വർഷം തീരാനാവുന്നു..

എന്റെ ക്ലാസ്സിനു തൊട്ടതാണ് ഡാൻസ് റൂം..
ചില ദിവസങ്ങളിൽ ആ മുറിയിലേക്ക് എത്തും മുന്നെ തന്നെ അവനെന്റെ ക്ലാസ്സിലേക്ക് ചൂണ്ടി കാണിക്കും..

ഞാനിന്ന് ഇവിടെയാ.അവിടേക്കില്ലാ..

സമ്മതം കിട്ടിയാൽ പിന്നെ അവന്റെ ലോകമായി..
മൂന്നു വർഷങ്ങൾക്കു മുന്നെയുള്ള എന്റെ പഴയ ആദുവിനെ എനിക്ക് കിട്ടി കഴിഞ്ഞിരിക്കും..
പിന്നെയുള്ള അവന്റെ തിരച്ചിലുകൾ അന്നത്തെ കഥ പുസ്തകങ്ങൾക്കും മറ്റു സാമഗ്രികൾക്കുമായിരിക്കും..
അവൻ തിരയുന്നത് തംബലീനക്കാണെന്ന് അറിയാമെങ്കിലും അവന്റെ പ്രായത്തിനും വായനക്കും ഉതകുന്ന മറ്റൊരു പുസ്തകം കൊടുത്താലും അവൻ ഹാപ്പി..
പകുതി വായനയും ഇടക്കുള്ള കള്ള നോട്ടങ്ങളും അപ്പുറത്തെ മുറിയിൽ നിന്നുള്ള പാട്ടിനു ചുവടു വെച്ചും അവൻ ആ ഒരു മണിക്കൂർ ആസ്വാദിക്കും.. അവന്റെ കൂടെ ഞാനും!

ഇനി കാര്യത്തിലേക്ക് ...
ഞാനെന്തിനിവിടെ ആദുവിനെ പരിചയപ്പെടുത്തി എന്ന് പറയാം..
എന്‍റെ സന്തോഷം നിങ്ങളുമായി പങ്കു വെക്കുന്നൂ..
ഇന്നലെ ഒരു സന്തോഷം ആദുവിന്റെ ടീച്ചറിൽ നിന്നും അറിയുവാൻ കഴിഞ്ഞു..
സ്ക്കൂളിലേയും പുറമേ നിന്നുമുള്ള കൌസിലേഴ്സിന്റ്റേയും നിർദ്ദേശ പ്രകാരം ആദുവിനെ പ്രത്യേക പഠന മുറകൾ സ്വീകരിക്കുന്ന സ്ക്കൂളിൽ ചേർക്കാൻ പോകുന്നൂ..
സന്തോഷത്താൽ മനസ്സിനെ നിയന്ത്രിക്കാനായില്ല..
പ്രാർത്ഥനകളും ന്റെ കുഞ്ഞിന്..

സ്ക്കൂളിന്റെ പടികളിറങ്ങി വീട്ടിലേക്ക് പുറപ്പെടും നേരം കുഞ്ഞുങ്ങളെ കാത്തു നിൽക്കുന്നവരുടെ കൂട്ടത്തിൽ ഒരു പരിചയ മുഖം..
എന്നെ കണ്ടതും വിളറിയ ആ മുഖം സാവകാശം ചിരിക്കുന്നു..
ആ മുഖം ഞാൻ തിരിച്ചറിഞ്ഞു..
ആദുവിന്റെ പിതാവ്..
കേൾക്കാൻ ആകുന്നില്ലെങ്കിലും അനങ്ങുന്ന ചുണ്ടുകളെ എനിക്ക് അറിയാൻ കഴിഞ്ഞു..

ഹൌ ആർ യു മേം..?

യെസ്,സുഖാണെന്ന് അദ്ദേഹത്തിനു കൈവീശി നടന്നകലുമ്പോൾ എനിക്ക് കേൾക്കാമായിരുന്നു ആദുവിന്റെ ഉച്ഛത്തിലുള്ള സ്വരം..

അതാതലീന പോകുന്നു


മുകളിലെ ചിത്രം പണ്ടെപ്പോഴൊ തംബലീന ന്റ്റെ ഉറക്കം കളഞ്ഞ ദിവസങ്ങളിൽ വരച്ചത്,,  :)