Saturday, June 22, 2013

കഴിവുകൾ



" വായിച്ച്‌ വലുതാവാണം കുട്ട്യോളു " എന്നാ എപ്പഴും അച്ഛൻ പറയാറുള്ളത്‌..
കുഞ്ഞായിരിക്കുമ്പൊ മുതൽ ഉറങ്ങാൻ നേരം കൂടെ കിടന്ന് പുസ്തകം വായിച്ച്‌ കേൾപ്പിച്ചാണു അച്ഛൻ ഉറക്കാറുള്ളത്‌..
എന്തു രസായിട്ടാന്നൊ വായിക്കാ,
ഓരോരുത്തരും കഥയിൽ നിന്ന് ഇറങ്ങി വന്ന് വർത്തമാനം പറയുന്ന പോലെ തോന്നിപ്പിക്കുന്ന വായന..
ആ കഥകൾ കേട്ടുകേട്ടാണത്രെ നിയ്ക്ക്‌ വായനാശീലം കിട്ടീത്‌, അമ്മ പറയണതാണു ട്ടൊ..
നിയ്ക്കിപ്പൊ ന്തോരം ഇഷ്ടാണെന്നൊ വായിക്കാൻ..
ഈയിടെയായി കുറേശ്ശെ എഴുതുവാനും തുടങ്ങീട്ടുണ്ട്‌ ഞാൻ..ഇത്തവണത്തെ സ്കൂൾ മാഗസിനിൽ എന്റെ കഥ വരികേം ചെയ്തു..
അച്ഛനും അമ്മക്കും എത്ര സന്തോഷായെന്നോ.."





പുതിയതായി വാങ്ങിയ പഞ്ചതന്ത്രകഥകളുടേയും മറ്റു കുട്ടികഥ പുസ്തകങ്ങളുടേയും പുതുമണം മൂക്കിൽ അടുപ്പിച്ച്‌ ജിത്തുവിനോട്‌ വിശേഷം പറയുന്നതിനേക്കാൾ കൊതിപ്പിച്ചുകൊണ്ടിരുന്നു നീനു.
ജിത്തുവിനു ആശ തോന്നി,
അക്ഷരങ്ങളോട്‌ കൂട്ട്‌ പിടിക്കാൻ..വായനാ ലോകത്ത്‌ മുഴുകി ഇരിക്കാൻ..
പക്ഷേ എന്തോ കൂടുതൽ നേരം പുസ്തകങ്ങളോട്‌ കൂട്ടുകൂടാൻ തനിക്ക്‌ ആവുന്നില്ലാ..
എന്നിട്ട്‌ നീനുവിനോടായി പറഞ്ഞു ,

"  എനിക്കങ്ങനെ വായനാശീലം ഉണ്ടാക്കി എടുക്കാനുള്ള ചുറ്റുപാടുകൾ ഉണ്ടായിട്ടില്ല. അച്ഛനങ്ങ്‌ ദൂരെയുള്ള ജോലിസ്ഥലത്തായതു കൊണ്ട്‌ അച്ഛന്റെ കഥകൾ കേട്ടുറങ്ങാനുള്ള ഭാഗ്യം വല്ലപ്പോഴുമേ കിട്ടിയിരുന്നുള്ളു..
പിന്നെ, അമ്മയാണെങ്കിൽ രണ്ട്‌ ബസ്സുകൾ കയറിയിറങ്ങി വീട്ടിലെത്തിയാൽ വീട്ടുജോലികളിൽ മുഴുകും..
സ്കൂളിലെ അന്നത്തേത്‌ പാഠങ്ങൾ പഠിച്ചു കഴിഞ്ഞാൽ ഞാൻ ടീവിക്ക്‌ മുന്നിലിരിക്കും.
കൂടുതലും സംഗീത പരിപാടികളാണു കാണാൻ താത്പര്യം,
പിന്നെ അച്ഛൻ കഴിഞ്ഞ വരവിനു പിറന്നാൾ സമ്മാനമായി തന്ന mp3 ൽ പാട്ടുകൾ കേട്ടുറങ്ങും..
കുട്ടികൾക്കായുള്ള നല്ല പാട്ടുകൾ അതിലേക്ക്‌ തരം തിരിച്ച്‌ തന്നത്‌ ശരത്തേട്ടനാണു ട്ടൊ..
സംഗീതത്തിനോടുള്ള എന്റെ കമ്പം കണ്ടിട്ട്‌ ശരത്തേട്ടൻ തന്നെ അമ്മയോടു പറഞ്ഞ്‌ പാട്ടുക്ലാസ്സിനു ചേർക്കുകയും ചെയ്തു.
ഇപ്പൊ എനിക്ക്‌ ഒരുവിധം നന്നായി പാടാനാവും കേട്ടൊ നീനൂ..നിനക്ക്‌ കേൾക്കണോ,? "
ഉത്സാഹത്തോടെ ജിത്തു നീനുവിനോടായി പറഞ്ഞു നിർത്തി.

പക്ഷേ , ജിത്തുവിനു മുഴുവനായും ചെവി കൊടുക്കാൻ പോലും നീനു നല്ല മനസ്സ്‌ കാണിച്ചില്ല. പുതിയ പുസ്തകങ്ങളുടെ നിറമുള്ള ചിത്രങ്ങൾ നോക്കുന്ന തിരക്കിലായിരുന്നു അവൾ.
ജിത്തുവിനു സങ്കടം തോന്നിയെങ്കിലും ചിരിക്കുന്ന മുഖത്തോടെ നീനുവിനോട്‌ യാത്ര പറഞ്ഞിറങ്ങി.
പുസ്തകതാളുകളിൽ നിന്ന് പൂർണ്ണമായും തലയുയർത്താതെ ചുമ്മാ തലയാട്ടി ബൈ പറഞ്ഞ്‌  നീനുആ ഇരുപ്പിൽ നിന്ന് അനങ്ങിയതേയില്ല.

വായനയിൽ മുഴുകിയിരുന്നിരുന്ന നീനുവിന്റെ ശ്രദ്ധ പെട്ടെന്നാണു വീടിനു പുറത്തു നിന്നായി കേൾക്കാവുന്ന മനോഹരമായ സംഗീതം മുറിച്ചെടുത്തത്‌..
ഹായ്‌,ആരാണിത്ര മനോഹരമായി പാടുന്നത്‌..?
ആകാംക്ഷയോടെ കതകു തുറന്ന നീനു അതിശയിച്ചു പോയി..
അത്‌ ജിത്തുവായിരുന്നു.
"ഓഹ്‌ ജിത്തൂ..നീ ആയിരുന്നൊ ഇത്ര മനോഹരമായി പാടിയിരുന്നത്‌..?
എനിക്കി വിവരം അറിയുക പോയിട്ട്‌ പ്രതീക്ഷികപോലും ചെയ്തിട്ടില്ലാ..
 പിന്നെ കുറ്റബോധത്തോടെ തലതാഴ്ത്തി ജിത്തുവിനോടായി പറഞ്ഞു,
എനിക്കിപ്പോൾ സങ്കടം തോന്നുന്നു, നിന്റെ കഴിവിനെ അവഗണിച്ച്‌  നിന്നെ പറഞ്ഞു വിട്ടതിൽ,
അതോടൊപ്പം നന്ദിയും അറിയിക്കട്ടെ,
എത്ര മനോഹരമായൊരു സമ്മാനമാണു നീ എനിക്ക്‌ നൽകിയത്‌ "

ജിത്തു പുഞ്ചിരിയോടെ പറഞ്ഞു..
" നിനക്ക്‌ സമ്മാനം നൽകുക.എന്ന ഉദ്ദേശത്തോടെ വന്നതായിരുന്നില്ല ഞാൻ..
എന്റെ  mp3 ഞാനിവിടെ മറന്നു വെച്ചു. അതെടുക്കാനായി വീണ്ടും വന്ന് കതതകിൽ തട്ടി വായനയിൽ നിന്ന് ശല്യം ചെയ്താൽ നിനക്ക്‌ ഇഷ്ടമാവില്ലല്ലോ..
നീ എന്നോട്‌ അപ്രിയ മുഖം കാണിച്ചാൽ എനിക്ക്‌ വിഷമമാകും..
നീനു സന്തോഷത്തോടെ വന്നെന്നെ സ്വീകരിക്കുന്നതാണെനിക്കിഷ്ടം.
അതിനുള്ള മാർഗ്ഗം ഇതുമാത്രമേ ഞാൻ കണ്ടുള്ളു.
സംഗീതം ആർക്കാണിഷ്ടമല്ലാത്തത്‌ ?
നീനക്കും അങ്ങനെതന്നെ എന്ന് കരുതുന്നൂ..ഇനി എന്റെ   mp3 തന്നാൽ നിയ്ക്ക്‌ പോവാമായിരുന്നു."

നീനുവിന്റെ കണ്ണുകൾ നിറഞ്ഞു.
" എത്ര മനോഹരമായി ജിത്തു പാടുന്നു,
ഞാൻ കരുതി  എഴുതുവാനും വായിക്കുവാനുമുള്ള കഴിവു മാത്രമാണു കേമമെന്ന്..
എന്നോട്‌ ക്ഷമിക്കണം ജിത്തു."

ജിത്തു പ്രസന്ന മുഖത്തോടെ നീനുവിനോടായി പറഞ്ഞു,
" നീനുവിനേയും ഞാൻ ഗിറ്റാർ വായിക്കുവാനും എന്റെ കൂടെ പാടുവാനും പരിശീലിപ്പിക്കാം ,സങ്കടപ്പെടെണ്ടാ കേട്ടൊ"
നീനുവിനും സന്തോഷമായി.
അവർ സന്തോഷത്തോടെ പിരിഞ്ഞു.



അന്നുമുതൽ നീനു മറ്റു കഴിവുകളേയും ആദരിക്കുകയും അംഗീകരിക്കുകയും ചെയ്തു തുടങ്ങി..!








Friday, June 14, 2013

!! മാനം തെളിഞ്ഞപ്പോൾ !!




പിന്നാമ്പുറത്തെ തൊടിയിൽ ഉടനീളം ഇടകലർന്ന് തളിർത്തുയരുന്ന വെണ്ടയും, പയറും, തക്കാളിയും ,ചീനിമുളകും, തുവരയും.

കുത്തിയൊലിക്കുന്ന മഴയായിരുന്നു വൈകും വരെ..
 
" എത്ര കഷ്ടപ്പെട്ടാണു ഓരൊ ദിവസോം സ്കൂളിനു ശേഷം അമ്മയുടെ കൂടെ നിന്ന് ചെടികൾക്കെല്ലാം മണ്ണിൽ തടകെട്ടി വാർത്തത്‌..
ഇനിയിപ്പൊ അതൊക്കെ കുതിർന്ന് പൊട്ടിയൊലിച്ച്‌ കാണൊ.. ? "

അമ്മിണികുട്ടി വ്യാകുലതയോടെ കവിൾ വീർപ്പിച്ചും ചുണ്ടുകൾ കോട്ടിയും
മഴയോട്‌ ശുണ്ഠി കാണിച്ച്‌ തോട്ടത്തിലെത്തിയപ്പോൾ കണ്ണുകൾ വിടർന്നു.

ഹായ്‌..
ഇളം പച്ച തളിരിലകളിലെല്ലാം മഴത്തുള്ളികൾ പറ്റിച്ചേർന്നിരിക്കുന്നത്‌ കാണാൻ ന്തു രസാ,പളുങ്കുമണികൾ തുന്നിച്ചേർത്ത് വെച്ച പോലെ.. മൺത്തടങ്ങളിൽ കെട്ടി നിൽക്കുന്ന തെളിഞ്ഞ മഴവെള്ളവും മാനം നോക്കി
വെട്ടിതിളങ്ങുന്നുണ്ട്..

അമ്മിണികുട്ടിയുടെ തുടുത്ത മുഖം ഒന്നൂടെ വികസിച്ചു..

നനഞ്ഞ മണ്ണിൽ വിരിച്ചിട്ട വല പോലെ പടർന്ന് കിടക്കുന്ന മത്തൻ വള്ളികളിൽ കുനു കുനാന്ന് മഞ്ഞപൂക്കൾ പൊട്ടിവിടർന്നിരിക്കുന്നു.
 കുമ്പളവള്ളി മേലും പുത്തൻ ഉണർവ്വുകൾ കാണാനാവുന്നുണ്ട്‌. പച്ചക്കദളി വാഴകുലയിൽനിന്നും കറുത്ത ഉറുമ്പുകൾ നിരനിരയായി വരിയൊപ്പിച്ചിറങ്ങി വരുന്നുണ്ട്‌. മാണിയിൽനിന്ന് തേൻ കുടിച്ചിട്ടുള്ള വരവാണത്
“ മാനമൊന്ന് തെളിയുമ്പോഴേക്കും ഈറങ്ങിക്കോളും പട്ടാളം ഹും “ കുഞ്ഞികണ്ണുകൾ ഉരുട്ടി കോപം അഭിനയിക്കുന്ന അമ്മിണികുട്ടിയെ വകവെക്കാതെ നിരയൊപ്പിച്ച്‌ നീങ്ങികൊണ്ടേയിരിക്കുകയാണു കറുമ്പനുറുമ്പും കൂട്ടരും.

" വാഴക്കുല മൂത്താൽ ഞങ്ങൾക്കൊരു കദളിപഴം മാറ്റി വെക്കണേ.. " നീളവാലൻ കിളികൾ കലപില കൂട്ടി.

" ഓ പിന്നേ..സമ്മതം കാത്ത്‌ നിക്കണ പഞ്ചപാവങ്ങൾ..ഹും "

ഉറുമ്പുകളോട്‌ ഏശാത്ത കോപാഭിനയം കിളികൾക്കു നേരെ പ്രകടിപ്പിക്കാൻ
തുടങ്ങുകയായി പിന്നെ കുഞ്ഞിപെണ്ണ്.
ഉമ്മറമുറ്റത്തെ പൂന്തോട്ടത്തിൽ നിന്നുള്ള പൂക്കളുടെ മയക്കുന്ന ഗന്ധം മ്മിണികുട്ടിയെ അങ്ങോട്ട്‌ മാടി വിളിച്ചു.



മുല്ലയും റോസും സീനികയും നന്ത്യാർട്ടവുമെല്ലാം നിരനിരയായി അടുക്കി വെച്ചപോലെ രണ്ടുവശങ്ങളിലായി മനോഹര കാഴ്ച്ച നൽകുന്നുണ്ട്‌.
ഉമ്മറമുറ്റം മുതൽക്ക്‌ അകത്തളം വരേയ്ക്കും പൂക്കളുടെ സൗരഭ്യം തൊട്ടുണർത്തികൊണ്ടേയിരിക്കും.
പോരാത്തതിനു കിടപ്പുമുറി ജനവാതിലിലൂടെ വെള്ളചെമ്പക ഗന്ധം മൂക്കിലേക്ക്‌ തുളച്ചു കേറുന്നുമുണ്ട്.

മാനം തെളിഞ്ഞെന്ന് കരുതി പൂക്കളോടും ചെളികളോടും കിളീകളോടും സല്ലപിക്കാൻ വീട്ടുമുറ്റത്തേക്കിറങ്ങിയതായിരുന്നു അമ്മിണികുട്ടി.
മഴ നനവും മഴകാറ്റുമേറ്റ്‌ മുറ്റത്തിലൂടേയും തൊടിയിലൂടേയും കറങ്ങി നടക്കാൻ
വളരെ ഇഷ്ടമാണു ചെല്ലകുട്ടിയ്ക്ക്.
കുശലങ്ങളും കിന്നാരങ്ങളും പകുതിപോലും എത്തീല്ലാഅപ്പോഴേക്കും ദാണ്ടേ..ഒന്ന്രണ്ട്.മൂന്ന്.ഹൊപിന്നേം മഴത്തുള്ളികൾ കിലുങ്ങി കിലുങ്ങി കിണുങ്ങാൻ തുടങ്ങി.


അവളെ ഗൌനിക്കാതെ പിന്നേം ചെടികൾക്കിടയിലൂടെ നടത്തം തുടർന്നപ്പൊ വാശിയെന്നോണം ചറപറാന്നായി വാശിക്കാരി മഴ.
പൂക്കളുടേയും ചെടികളുടേയും മണങ്ങൾക്കിടയിൽ മഴ വീണ മണ്ണിന്റെ ഗന്ധം..
ആഹ്ന്തു രസാ.” ഇറയത്ത് നിന്നുകൊണ്ട് അമ്മിണികുട്ടി മഴത്തുള്ളികളെ കുമ്പിളിലിലാക്കി ഒതുക്കിപിടിക്കാൻ മുതിർന്നു..എന്നിട്ട് മെല്ലെ കുഞ്ഞുവിരലുകൾ നിവർത്തി,
ഹൊ..ഇത് കണ്ടോ, എന്തൊരു കുറുമ്പാ നോക്കിക്കേ..
അനുസരണക്കേട് കാട്ടി മഴത്തുള്ളികളിതാ വിരലുകൾക്കിടയിലൂടെ തുള്ളിച്ചാടി കളിച്ചിറങ്ങി പോവുന്നു..“

എന്നിട്ട് മഴയോടായ് പറഞ്ഞു,
ന്റെ മുറ്റത്തും തൊടിയിലും തോട്ടം കാണാനിറങ്ങിയ എന്നെ ഇറയത്ത് കയറ്റി നിർത്തിയ കുറുമ്പൻ മഴേ.. ഞാൻ ചുമ്മാ പിണക്കം കാണിച്ചതാ ട്ടൊ..ഈ മഴ നനവും മണ്ണിന്റെ മണവും നിയ്ക്ക് നല്ല ഇഷ്ടമാണ് ട്ടൊ..“

പരിഭവങ്ങൾക്കും പിണക്കങ്ങൾക്കുമിടയിൽ മാനം നോക്കിയ അമ്മിണികുട്ടിയുടെ കണ്ണുകൾ വിടർന്നു..
അമ്പമ്പോ..അതാ..മാനത്തൊരു മഴവില്ല് ചിത്രം തെളിഞ്ഞ് വരുന്നു..
പിന്നാമ്പുറത്തെ അമരപന്തൽ മുതൽ ഉമ്മറത്തെ മുല്ലപന്തൽ വരെവരച്ചു വരുന്ന നിറങ്ങളുടെ കൂട്ടുകാരി ന്റെ തോട്ടത്തിനു അലങ്കാരം പണിയാൻ വന്നതാണൊ..?“
മഴവില്ലിന്റെ നിറങ്ങൾ കൂടുതൽ തെളിഞ്ഞു വരുന്നതും നോക്കി വായും പിളർന്ന് അമ്മിണികുട്ടി ഇറയത്തങ്ങനേ അന്തം വിട്ട് നിന്നു പോയി!