Thursday, November 13, 2014

ന്റെ മഴപൂമ്പാറ്റകൾ..

അറിവിന്റെ പെയ്ത്തുത്സവങ്ങളെയും

അക്ഷരമാലയിലെ മണിമുത്തുകളെയും

നീലവിഹായസ്സിലേക്കുയരാൻ വെമ്പും

പൂഞ്ചിറകുകളെയും

അമൃതമൊഴികളെയും

ഉണ്ണിക്കാലുകളെയും

കൊഞ്ചും ചുണ്ടുകളെയും

നറുനെയ്യ്കൂട്ടീ ഉരുളയുരുട്ടും

ഒന്നല്ല ഇരുപത്തിനാലു കിടാങ്ങളെയും

കളിയാടാൻ വരുമോ പാട്ടുകൾ ചൊല്ലി

കരയുന്ന മണ്ണിന്റെ മഴത്തുള്ളികൾ പെറുക്കി

ചിരിക്കുന്ന വയലിനു പച്ച വിരിപ്പ്‌ പുതച്ച്

എങ്ങോട്ട്‌ പോകുന്നു മഴമേഘമെന്ന് പാടിയാൽ ‌

അനുദിനമങ്ങനെ ആർത്തുല്ലസിച്ച്‌ ഹേ..

പൂമ്പറ്റകളെ കൺകുളിർക്കെ കണ്ടു രസിക്കുവാൻ..

മാനസമിങ്ങനെ നാൾക്കുനാൾ പെയ്തു തെളിയുവാനെന്ന് ഞാനും..

************************************
ന്റെ ഹൃദയം നിറഞ്ഞ ശിശുദിനാശംസകൾ..

Thursday, September 18, 2014

നിഷേധിയല്ല ഞാൻ...!

പൊട്ടിത്തെറിക്കുക, പൊട്ടിപ്പുറപ്പെടുക, വെല്ലുവിളിക്കുക - എന്നീ സ്വഭാവ വ്യതിയാനങ്ങൾ നിഷേധികളുടെ സ്വഭാവദൂഷ്യമെന്ന് അംഗീകരിക്കപ്പെടുമ്പോൾ അത്തരം  ദൃശ്യങ്ങൾ തെളിയുന്ന കണ്ണുകളിലെ കഥാപാത്രങ്ങൾക്ക്‌ കൗമാരം മുതൽ പക്വത യാർജ്ജിച്ച മുതിർന്നവരേയും കടന്ന് വാർദ്ധക്ക്യ ആകുലതകളും രോഗങ്ങളും അനുഭവിക്കുന്നവരിലുംഎത്തിനിൽക്കുന്നു.
അങ്ങനെയൊക്കെ ആകുമ്പോഴും നിഷേധാത്മകത മനോഭാവങ്ങളിലൂടെ പൊട്ടിത്തെറിച്ച്‌ രോഷവും സങ്കടവും അലമുറയിട്ട്‌ പൊട്ടിപ്പുറപ്പെടുവിച്ച്‌ മാതാപിതാക്കളുടെ സ്നേഹങ്ങളെ വെല്ലുവിളിക്കുന്ന സ്വഭാവ വൈകല്യങ്ങളെ പിടിവാശി, വളർത്തുദോഷം എന്ന  ഓമനപ്പേരുകളിൽ ഓമനിച്ചു വളർത്തുവാൻ തന്നെയാണു മാതാപിതാക്കളടക്കമുള്ളവർക്ക്‌ താത്പര്യം.

കൊച്ചു കുട്ടികളുടെ ആഗ്രഹങ്ങൾ അപ്പപ്പോൾ സാധിച്ചു കൊടുക്കുന്ന മാതാപിതാക്കളുടെ സ്നേഹപ്രകടനങ്ങൾ അല്ലെങ്കിൽ മാനസിക ഉല്ലാസം ഇത്തരം സ്വഭാവരീതികൾ കുഞ്ഞുങ്ങളിൽ വളർത്തിയെടുക്കുവാൻ വളരെയധികം ബാധകമാകുമ്പോൾ അവർ മനസ്സിലാക്കാത്ത യാഥാർത്ഥ്യമാണ് കുഞ്ഞുങ്ങളിൽ കണ്ടുവരുന്ന ഇത്തരം മാനസിക പിരിമുറുക്കങ്ങൾ.

എന്നാൽ തീർത്തും നിഷ്കളങ്കരായ ഓമനകളിൽ ഇത്തരം മാനസിക വ്യതിയാനങ്ങൾ കാണപ്പെടുന്നത്തിന്റെ പ്രധാന കാരണം ഗർഭാവസ്ഥയിലുള്ള അമ്മയുടെ മാനസിക ശാരീരിക പിരിമുറുക്കങ്ങൾ തന്നെ..
തലച്ചോറിലെ രാസപ്രവർത്തനങ്ങളുടെ വ്യതിയാനങ്ങൾ ആകുലമായ മനസ്സ്‌ രൂപപ്പെടുത്തുന്നു. കുഞ്ഞിന്റെ ജനനം കാത്തിരിക്കുന്ന ഒരു അമ്മയുടെ മനസ്സിലേക്കിത്‌ ഒരു രോഗമായി പടരുമ്പോൾ രണ്ട്‌ വ്യക്തികളുടെ വ്യക്തിത്വത്തിനാണു ജീവിതകാലം മുഴുവൻ മങ്ങലേൽക്കുന്നത്‌.
ഇതിനു കാരണക്കാരാവുന്നതോ, അവർക്കു വേണ്ടപ്പെട്ടവർ തന്നെ..
കുഞ്ഞിന്റെ അച്ഛൻ മുതൽ കുടുംബത്തിലെ ഓരൊ അംഗങ്ങളും ഒരു സ്ത്രീയുടെ ഗർഭാവസ്ഥയെ സംരക്ഷിക്കേണ്ടതിൽ ബാധ്യസ്തർ തന്നെ.

പിച്ചവെച്ചു നടക്കുന്ന കുഞ്ഞിൽനിന്ന് ഓടിച്ചാടി കണ്ണുംകാതുമില്ലാതെ തട്ടിത്തെറിപ്പിച്ച്‌ മറ്റു കുഞ്ഞുങ്ങളെ ദ്രോഹിച്ചും സ്വയം വേദനിപ്പിച്ചും ആനന്ദം കണ്ടെത്തുന്ന രണ്ടര വയസ്സുകാരനൊ മൂന്നു വയസ്സുകാരിയ്ക്കൊ ക്ലാസ്സ്‌ മുറിയിലെ പെരുമാറ്റചട്ടങ്ങളും പഠനമുറകളും അനുസരിക്കുവാൻ ബുദ്ധിമുട്ടനുഭവപ്പെടുന്നതോടെ അവരുടെ ആനന്ദ നിമിഷങ്ങൾ പൂവിടും മുന്നെ കൊഴിയുവാനെന്ന പോലെ കാത്തു നിൽപ്പായി.

അറിവ്‌ അഭ്യസിച്ചു തുടങ്ങും മുന്നെതന്നെ ദുരിതപൂർണ്ണമായ അന്തരീക്ഷങ്ങൾ അവർക്കു ചുറ്റും തളംകെട്ടുന്നത്‌ മാതാപിതാക്കൾ അറിയും മുന്നെ അവരുടെ ടീച്ചർ ഗ്രഹിച്ചെടുക്കുമ്പോഴും,
കുഞ്ഞിലെ ഇത്തരം സ്വഭാവ വൈകല്യങ്ങൾക്ക്‌ കുസൃതിയെന്നും കുട്ടിത്തരങ്ങളെന്നും മാതാപിതാക്കൾ പേരിട്ടു കഴിഞ്ഞിരിക്കും.
മധുരിക്കാത്ത സത്യങ്ങളെ ഉൾക്കൊള്ളാനാവാത്ത മാതാപിതാക്കളെയും നിഷ്കളങ്ക ബാല്യം ആസ്വദിക്കാനാവാത്ത കുഞ്ഞിനുമിടയിൽ ഒരു ടീച്ചർ വളരെ പ്രധാനപ്പെട്ട റോൾ കൈകാര്യം ചെയ്യുന്നു.
കുഞ്ഞിന്റെ മാനസിക ശാരീരിക വളർച്ചയിൽ അവർ പങ്കാളിയാവുന്നു...

എന്തിനീ വിവരങ്ങൾ നിങ്ങളുമായി ഞാൻ പങ്കുവെച്ചുവെന്ന് നിങ്ങൾക്ക്‌ ഗ്രഹിക്കാനാവുമെന്ന് കരുതുന്നു..
സസ്മിത്‌..അവന്റെ അമ്മ, അച്ചൻ..ഈ മൂന്നു മുഖങ്ങൾ മനസ്സീന്ന് മായുന്നില്ല..
ഞങ്ങൾക്കിന്ന് സുഖമായുറങ്ങുവാൻ
ഇന്നത്തെ പ്രാർത്ഥനകളിൽ അവരെയും ഉൾപ്പെടുത്തുക..

ശുഭരാത്രി പ്രിയരേ..നല്ല സ്വപ്നങ്ങൾ..!

Tuesday, July 8, 2014

സായയുടെ ആദ്യനോമ്പ്‌


വീട്ടിലെല്ലാവരും നോമ്പ്‌ തുടങ്ങ്യേ പിന്നെ എപ്പഴും തെരക്കിലാ..
ഉച്ച കഴിഞ്ഞാൽ അടുക്കളയിൽ തകൃതിയായ്‌ തുടങ്ങുന്ന പാചകങ്ങൾ...സഹായിക്കാനെന്നോണം പരിസരത്തെങ്ങാനും ചെന്നാൽ സ്റ്റീൽപാത്രം മാറ്റി വെക്കും പോലെ തള്ളി നിർത്തുന്നു..ഹും, എന്താപ്പൊ..ഇവർക്കു മാത്രമേയുള്ളു ജോലിയും കൂലിയുമൊക്കെ..എനിക്കുമില്ലേ എന്ന ഹുങ്കോടെ ഞാനും മൊഖം വീർപ്പിച്ച്‌ പോകും.

ഒരു ജോലിയും ഇല്ലെങ്കിൽ ഖുറാൻ പാരായണത്തിൽ മുഴുകിയിരിക്കുന്ന ഉമ്മച്ചിയും വല്യുമ്മച്ചിയും..
രാത്രിയായാൽ പിന്നെ അത്താഴത്തിനെന്തുണ്ടാക്കണം എന്ന ചർച്ചയിലായിരിക്കും രണ്ടുപേരും..
അപ്പൊ  ഒരു കുഞ്ഞ്യേ സംശയം മനസ്സിൽ കേറും.."അസ്സമയത്തൊക്കെ ഇങ്ങനെ ഭക്ഷണം കഴിച്ച്‌ പകൽ പട്ടിണിക്കിരിക്കുമ്പോൾ നമ്മൾ അമേരിക്കയിൽ ജീവിക്കുന്നവരെ പോലെ ആയിരിക്കില്ലെ?"
ഈ സംശയം ചോദിച്ചതിനു ഉമ്മച്ചിയുടെ കയ്യിൽനിന്ന് നല്ല നുള്ള്‌ കിട്ടി. പിന്നെ വല്യുമ്മച്ചിയാണ് നോമ്പ്‌ എടുക്കുന്നത്‌
എന്തിനാണെന്നും പ്രാർത്ഥനകളിൽ മുഴുകുന്നത്‌ എന്തിനാണെന്നുമൊക്കെ പറഞ്ഞ്‌ തന്നത്‌.
കൂടെ ഉപ്പച്ചിയെ കൊറെ വഴക്ക്‌ പറയേം ചെയ്തു.

"മദ്രസയും പഠിപ്പുമൊന്നുമില്ലെങ്കിൽ കുഞ്ഞിനു ഇതെല്ലാം അറിയുന്നതെങ്ങിനെ..ഒരു ട്യൂഷൻ ടീച്ചറെയെങ്കിലും വെക്കാർന്നു.."

" ഓഹ്‌ ഈ നഗരത്തിൽ ആളെ തപ്പാനൊക്കെ ഭയങ്കര പാടാണുമ്മ "

വാപ്പച്ചി സാാന്നും പറഞ്ഞ്‌ സ്ഥലം കാലിയാക്കും..അതാണ് പതിവ്‌.
എല്ലാരും ഭയങ്കര തെരക്കിന്റെ ആൾക്കാരായപ്പൊ നിയ്ക്കും ആളാവാനൊരു ആശ..സ്റ്റീൽപാത്രമല്ലെ അവർക്ക്‌ കണ്ണിൽ
പിടിക്കാത്തത്‌, ഹും ഞാനൊരു ചില്ല് പാത്രമായി സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ഒത്തിരി വല്യേ സംഭവമാണെന്ന് ഇവരെയൊക്കെ അറിയിച്ചിട്ടു തന്നെ കാര്യം..
അതിനിപ്പൊ എന്താണൊരു വഴി..?
ആഹ്‌..ഇത്ര എളുപ്പായൊരു സൂത്രം മുന്നിലുള്ളപ്പൊ എന്തിനാപ്പൊ കൂടുതൽ ആലോചിച്ച്‌ തല പുണ്ണാക്കണത്‌..?

അങ്ങനെ സായയും നോമ്പെടുക്കാൻ തീരുമാനിച്ചു. ഉമ്മച്ചിയ്ക്കും വല്യുമ്മച്ചിയ്ക്കും ഭയങ്കര സന്തോഷായീന്ന് അവരുടെ കണ്ണുകളിലെ തെളിച്ചത്തീന്ന് മനസ്സിലാക്കാനായി..എത്രപെട്ടെന്നാണു ഞാൻ വല്യേ ആളായതെന്ന് കരുതായിരിക്കും അവർ..മനസ്സിൽ തന്നത്താൻ അഭിമാനാവും ആവേശവും പൊങ്ങി വന്നു.

" ഓ..അവളെകൊണ്ടൊന്നും ആവില്ലാ ,അഞ്ച്‌ വയസ്സെങ്കിലും ആവട്ടെ ,എന്നിട്ടു മതീല്ലേ സായയെ നോമ്പെടുക്കാനൊക്കെ പ്രോത്സാഹിപ്പിക്കാൻ " ഇതായിരുന്നു വാപ്പച്ചിയുടെ പ്രതികരണം.

കുട്ടികൾ ഇങ്ങനെയൊക്കെ തന്നെ ശീലമാക്കുക എന്നെല്ലാം പറഞ്ഞ്‌ വല്യുമ്മച്ചി ഉപ്പച്ചിയെ സമ്മതിപ്പിക്കുമ്പോഴേക്കും ഉമ്മച്ചി രാത്രിയിലെ ആഹാരം വിളമ്പി കഴിഞ്ഞിരുന്നു, കൂടെ തലോടി കൊണ്ടൊരു ചോദ്യോം

" മോൾക്ക്‌ അത്താഴത്തിനു കഴിക്കാൻ എന്താ ആക്കേണ്ടത്‌..?"

സന്തോഷംകൊണ്ട്‌ മതിമറന്നു..എത്രപെട്ടെന്നാ എല്ലാവരിലും ഒരു മാറ്റം..ഇന്നലെവരെ കിട്ടാഞ്ഞ ഒരു പ്രത്യേക പരിഗണന..ഹായ്

അത്താഴവും കഴിഞ്ഞ്‌ എല്ലാവരുടെയും കൂടെ സുബഹിയും പങ്കു ചേർന്ന് ഒരു കുഞ്ഞുറക്കം തരാവുമ്പോഴേക്കും ഉമ്മച്ചിയുടെ അല്ലാറം അമറാൻ തുടങ്ങി.. കണ്ണു മിഴിയണില്ല, ഒരു തരി ഒറക്കം എവിടെയൊ വീണുപോയ പോലെ..
നോമ്പിന്റെ കാര്യം മറന്ന് അറിയാതെ ഉമ്മച്ചിയോട്‌ സ്ക്കൂളിൽ കൊണ്ടുപോകുവാനിന്ന് വെജിറ്റബിൾ സാന്വിച്ച്‌ വേണമെന്ന് പറയുന്നത്കേട്ടുകൊണ്ട്‌ നിന്ന ഉപ്പച്ചി ചിരിച്ചു വീണു.തെല്ല് ജാള്യത തോന്നി..
ഹേയ്യ്‌, സാരല്ല..ആദ്യായിട്ടാവുമ്പൊ ഇങ്ങനെ അബദ്ധങ്ങളൊക്കെ പറ്റീന്നു വരും. സ്വയം സമാധാനിപ്പിച്ച്‌ സ്കൂളിലേക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. രാവിലത്തെ പാൽ കുടിയും ദോശ വലിച്ചുകീറി കഴിക്കാനുള്ള തിരക്കുകളൊന്നും ഇല്ലാത്തതോണ്ട്‌ എത്രയോ  പണികൾ ഒഴിഞ്ഞ പോലെ.സാധാരണ അതിനൊക്കെയാണല്ലൊ രാവിലത്തെ ബഹളങ്ങൾ തുടങ്ങുക.

എന്നാലും എന്താന്നറിയില്ല എവിടെയൊ ഒരു കുറവ്‌ വന്നപോലെ ..ഒരു തരി ഉന്മേഷക്കുറവ്‌..

ആദ്യനോമ്പിന്റെ സന്തോഷം എന്നേക്കാളേറെ ഉമ്മച്ചിയ്ക്കും വല്യുമ്മച്ചിയ്ക്കുമാ..അത്‌ കളയെണ്ടാന്ന് കരുതി പതിവുപോലെ രണ്ടുപേർക്കും ചക്കരയുമ്മയൊക്കെ കൊടുത്ത്‌ സ്കൂളിലെത്തി.

എത്ത്യേതും ടീച്ചറോട്‌ പുത്യേ വിശേഷം പറയാനായി ഓടി..പക്ഷേ അങ്ങോട്ട്‌ പറയും മുന്നെ ടീച്ചർ ഇങ്ങോട്ട്‌ ചോദിച്ചു,
" ആഹാ...സായ വല്യേ കുട്ടിയായിരിക്കുന്നുവല്ലേ, ഉമ്മച്ചിയുടെ കൂടെ നോമ്പെല്ലാം എടുത്ത്‌ വീട്ടിലെല്ലാവർക്കും ഭയങ്കര മതിപ്പായിരിക്കുന്നല്ലൊ !"
ങെ..ഇതെങ്ങനെ ടീച്ചർ അറിഞ്ഞു, ഓടിയ സ്പീഡിൽ തിരിച്ച്‌ സീറ്റിലിരിക്കുമ്പൊ അതായിരുന്നു ചിന്ത.

എന്നത്തേയും പോലെ ഇന്ന് ക്ലാസ്സിൽ സമയം നീങ്ങുന്നില്ലല്ലോ..അതെന്താ
?
സാധാരണ ഈ സമയം കൊണ്ട്‌ എഴുത്തെല്ലാം ആദ്യം തീർത്ത്‌ നല്ലകുട്ടി ചമഞ്ഞിരിക്കുകയാണു പതിവ്‌..ഇന്ന് ഒന്നിലും ശ്രദ്ധ പോണില്ല..എഴുതാനും വായിക്കാനും മാത്രല്ല, കളിക്കാനും കൂട്ടുകാരോട്‌ മിണ്ടാനും ഒന്നിനും..
കുട്ടികളെല്ലാം എഴുത്ത്‌ കഴിഞ്ഞ്‌ കൈകഴുകി ഭക്ഷണം കഴിക്കാനായി തയ്യാറെടുക്കുന്നു..നേരത്തെ പോലെയല്ല ഇപ്പൊ, വയറ്റിനകത്ത്‌ വല്ലാത്ത ഇരമ്പൽ.വിശപ്പിന്റെ വിളി അങ്ങേയറ്റത്തിരുന്ന് ഓളിയിട്ട്‌ വിളിക്കുന്നു.
പിന്നെയൊന്നും ഓർത്തില്ല,
നേരെ ടീച്ചറുടെ അരികിൽ പോയി പറഞ്ഞു,
"എനിക്കിപ്പൊ നോമ്പ്‌ തൊറക്കണം, ഒരു കാരക്കയും ഒരു ഗ്ലാസ്സ്‌ വെള്ളവും പിന്നെ അഞ്ച്‌ മിറ്റിറ്റിൽ ഉണ്ടാക്കാവുന്ന നൂഡിൽസോ പാസ്തയോ എന്തായ്ച്ച ടീച്ചറുടെ സൗകര്യം പോലെ ഉണ്ടാക്കിക്കോളു, ഞാൻ കൈകഴുകി എളുപ്പം വരാം.."എന്നും പറഞ്ഞ്‌ ഒറ്റ ഓട്ടമായിരുന്നു.
തിരിച്ച്‌ സ്ഥലത്തെത്തിയപ്പൊ അതിശയിച്ചുപോയി.
കുഞ്ഞു ടേബിളിലിലതാ നാപ്കിൻ വിരിച്ച്‌ സ്നാക്സ്‌ ബോക്സ്‌ തന്നെയും കാത്തിരിക്കുന്നു. സാവകാശമില്ലാതെ പെട്ടെന്നത്‌ തുറന്നു നോക്കി,
അപ്പോഴതാ..സ്നാക്സ്‌ ബോക്സിന്റെ ഒരു കള്ളിയിൽ കാരക്ക മറ്റേ കള്ളിയിൽ ആപ്പിൾ കഷ്ണങ്ങളും ഓറഞ്ച്‌ അല്ലികളും വലിയ കള്ളിയിൽ വെജിറ്റബിൾ സാന്വിച്ചും റെഡിയായിരിക്കുന്നു.
ഇതെങ്ങനെ സാധിച്ചു..?
ഓഹ്‌ അപ്പൊ ഇത്‌ ടീച്ചറും ഉമ്മച്ചിയും കൂടിയുള്ള കളിയായിരുന്നല്ലേ എന്ന് മനസ്സിലോർത്ത്‌ മറ്റൊന്നിനും ഇടയില്ലാതെ വേഗമിരുന്ന് ബിസ്മി ചൊല്ലി കാരക്ക കയ്യിലെടുത്തു.പിന്നെയുള്ള പത്ത്‌ മിനിറ്റിൽ എന്ത്‌ സംഭവിച്ചു എന്നു പറയുന്നതിനേക്കാൾ കാലി സ്നാക്സ്‌ ബോക്സ്‌ കാണിക്കുന്നതായിരിക്കും നല്ലത്.‌

എല്ലാം കണ്ടുനിന്ന ടീച്ചർ പുഞ്ചിരിയോടെ ചേർത്തുപിടിച്ച്‌ മറ്റുകുട്ടികളോടായി സായയുടെ ആദ്യനോമ്പെന്ന പ്രശംസയിലൂടെ നോമ്പിനെ കുറിച്ചെല്ലാം വിശദീകരിച്ച്  സായയെ മിടുക്കിയായ്‌ ചിത്രീകരിച്ചു.
മനസ്സും വയറും ആദ്യനോമ്പിൽ നിറഞ്ഞിരിക്കുന്നു, സായ ഓർത്തു..പക്ഷേ..നോമ്പ്‌ മുഴുമിപ്പിക്കാൻ എനിക്കായില്ലല്ലോ..

സായയുടെ പെട്ടെന്നുള്ള മ്ലാനത കണ്ട്‌ ടീച്ചർ ആശ്വസിപ്പിച്ചു, ഇങ്ങനെ കുഞ്ഞിൽ ശീലം വളരുന്നതോടെ വലിയകുട്ടിയാകുമ്പൊ വീട്ടുകാരോട്‌ ചേർന്ന് ഇഫ്താർ വിരുന്നുകൾ ഒരുക്കുവാനും പങ്കെടുക്കാനുമെല്ലാം സാധ്യമാകും.
സായ സന്തോഷത്തോടെ തലയാട്ടി, പിന്നീടുള്ള സമയം ക്ലാസ്സിൽ ശ്രദ്ധിച്ച്‌ എന്നത്തേയും പോലെ നല്ലകുട്ടിയായിരുന്നു.
സ്കൂൾ കഴിഞ്ഞ്‌ വീട്ടിലേക്കുള്ള സ്കൂൾ ബസ്സിൽ കയറുമ്പോൾ മുഖത്ത്‌ ഒരു ജാള്യത, ഉപ്പച്ചിയുടെ ചിരി ചെവിയിൽ മുഴുങ്ങുന്നു, വല്യുമ്മച്ചിയും ഉമ്മച്ചിയും പുഞ്ചിരിക്കുന്നു..

ഉടനെ മനസ്സിൽ ടീച്ചറുടെ വാക്കുകൾ ഓർത്തു,
അതെ, ഇങ്ങനെ ശീലിച്ചല്ലേ ഞാനും വല്യേ കുട്ടായി മുഴുവൻ നോമ്പും നോൽക്കുവാൻ പഠിക്കുക..!

ന്റെ കുഞ്ഞുവല്യേ കൂട്ടുകാർക്കെല്ലാം റമദാൻ ആശംസകൾ..!

Sunday, May 11, 2014

ആശ്ലേഷങ്ങൾ..

ഒരു കൊച്ചു കഥ പറയാം..
റിഹാനയും ഉത്രഷ്ഷും നക്ഷത്രയും പറയുന്ന ഒരു കൊച്ചു കഥ..
മൂന്നുപേരും ചിത്രങ്ങൾ വരയ്ക്കാൻ വളരെ താത്പര്യം ഉള്ളവർ. പക്ഷേ മൂന്നുപേരും വരയ്ക്കുന്ന ചിത്രങ്ങൾക്ക്‌ അവരുടേതായ ചില സ്വഭാവങ്ങൾ നിരീക്ഷിക്കാനായി.

റിഹാന വരയ്ക്കുന്ന ചിത്രങ്ങളിലെല്ലാം മൂന്നുപേർ ഉണ്ടാവും, ആരെല്ലാമാണെന്ന് ചോദിച്ചാൽ ഉടനെ പറയും,
ഞാൻ ,അച്ഛൻ ,അമ്മ..
എങ്കിൽ റിഹാനയുടെ തനിച്ചുള്ള പടമൊ അല്ലെങ്കിൽ മാതാപിതാക്കളുടെ തനിച്ചുള്ള പടമൊ വരയ്ക്കാൻ ആവശ്യപ്പെട്ടാൽ ആദ്യമൊന്ന് നിശ്ശബ്ദയാകും..
പിന്നെ ഉച്ഛത്തിൽ പറയും,
"പറ്റില്ല എന്നു പറഞ്ഞില്ലേ.."
എന്നിട്ട്‌ മുഖം തിരിച്ച്‌ അതിമനോഹരമായ കുടുംബ ചിത്രം വരച്ച്‌ കാണിക്കും .നടുക്ക്‌ പൂതുമ്പിയെ പോലെ പാറികളിക്കുന്ന റിഹാനയുടെ കൈകൾ കോർത്ത അച്ഛനും അമ്മയും അപ്പുറത്തും ഇപ്പുറത്തുമുള്ള ഒരു മനോഹര ചിത്രം..
വർണ്ണങ്ങൾ നിറച്ച്‌ പൂക്കളും പൂമ്പാറ്റകൾക്കും നടുക്കിൽ ഉല്ലസിക്കുന്ന കൊച്ചു കുടുംബം.

ഉത്രഷ്‌ മിടുക്കനാണ്..ഒരു കാര്യം ചോദിച്ചാൽ പത്തുത്തരം നൽകുന്ന കുറുമ്പൻ. ഉത്രഷിനോട്‌ ഒരിക്കലും ചോദിക്കേണ്ടി വന്നിട്ടില്ല.. ഇഷ്ടമുള്ള നിറം ഏതാണെന്ന്..
എഴുതാനും വരയ്ക്കാനും ഇതൊന്നിനും അല്ലെങ്കിലും പോക്കറ്റിൽ ഒരു തുണ്ട്‌ കറുത്ത ക്രയോൺ കരുതുന്ന ഉത്രഷിനെ എല്ലാ നിറങ്ങളാലും വരച്ചും നിറം കൊടുത്തും പ്രലോഭിപ്പിച്ചെങ്കിലും, ഊഹും..ഒരു കുലുക്കവുമില്ല..
ഉത്രഷിന്റെ പ്രിയ നിറം കറുപ്പ്‌ തന്നെ.
ഒരിക്കൽ ഉത്രഷിന്റെ അമ്മയുമായി സംസാരിച്ചതിൽനിന്ന് ഒരു കാര്യം വ്യക്തമായി,
ക്ലാസ്സിൽ വളരെ സ്മാർട്ടായി പെരുമാറുന്ന ഉത്രഷ്‌ അച്ചന്റെ സ്നേഹം പ്രകടിപ്പിക്കാനറിയാത്ത സ്വഭാവം മൂലം വളരെ നിരാശനാണെന്നും..
പോക്കറ്റിൽ കരുതിയിരിക്കുന്ന കറുത്ത ക്രയോൺ കൊണ്ട്‌ ചുവരിലും മറ്റും കുത്തിവരച്ച്‌ വൈരാഗ്യമൊ ദേഷ്യമൊ സങ്കടമൊ എന്നില്ലാത്ത വികാരങ്ങക്കെല്ലാം പ്രകടിപ്പിക്കുന്നുവെന്നും.
അതിനുള്ള അച്ഛന്റെ താക്കീതുകളും ശാസനകളും കുഞ്ഞിനെ അമ്മയിൽനിന്നു പോലും അകലാൻ പ്രേരിപ്പിക്കുന്നു.

നക്ഷത്ര ക്ലാസ്സിൽ ഒരു താരം തന്നെ, ഒരു സംശയവുമില്ല.
രാവിലെ മുതൽ ഉച്ചവരെ ക്ലാസ്സിലും അതിനു ശേഷം ഡേ കെയറിലും ദിവസം ചിലവഴിക്കുന്ന നക്ഷത്ര  മാതാപിതാക്കളുടെ കൂടെ ചിലവഴിക്കാൻ തുടങ്ങുന്ന സമയം രാത്രി ഏഴര മണി.
ഭക്ഷണം കഴിച്ച്‌ ഉറക്കത്തിലേയ്ക്ക്‌ ചായുന്ന കുഞ്ഞിനെ ടീവിക്കു മുന്നിൽ കിടത്തി അടുത്ത ദിവസത്തേക്കുള്ള ജോലികൾ ചെയ്തു തീർക്കുന്ന തിരക്കിലേക്ക്‌ അമ്മയും നീങ്ങുന്നു.
പഠനത്തിലും മറ്റു കലാപരിപാടികളിലും ഒരു പ്രോത്സാഹനങ്ങളും വീട്ടിൽനിന്ന് ലഭിക്കാതെ തന്നെ തിളങ്ങുന്ന നക്ഷത്ര വരയ്ക്കുന്ന മനുഷ്യ രൂപങ്ങൾക്കൊന്നും കൈകൾ ഉണ്ടാവാറില്ല.
മനോഹരമായ ചിത്രങ്ങൾക്കെല്ലാം കൈകൾ മാത്രം ഇല്ലാതാവുന്നു..
എന്തുകൊണ്ട്‌ എന്ന ചോദ്യങ്ങൾക്ക്‌ പുഞ്ചിരിച്ച്‌ നക്ഷത്ര പറയും, എനിക്ക്‌ അറിയില്ലല്ലോ..!
നക്ഷത്ര എന്തുകൊണ്ട്‌ കൈകളില്ലാത്ത സൃഷ്ടികൾക്ക്‌ രൂപം കൊടുക്കുന്ന എന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടുപിടിക്കാനുള്ള യാത്രയിൽ അറിഞ്ഞ യാഥാർത്ഥ്യത്തിനുമേൽ മനസ്സും കണ്ണുകളും നിറഞ്ഞു പോയി..
" കുഞ്ഞിന്റെ മാതാപിതാക്കളോട്‌ അവളെയൊന്ന് ആശ്ലേഷിക്കാൻ പറയൂ,
നക്ഷത്ര കൈകളുള്ള ചിത്രങ്ങൾ വരച്ച്‌ തുടങ്ങും.."

മാതൃദിനം കൊട്ടിയാഘോഷിക്കപ്പെടുന്ന ഈ ദിനത്തിൽ അമ്മ മനസ്സുകൾക്കും സ്നേഹങ്ങൾക്കും നടുക്കിൽ വല്ലാത്തൊരു വീർപ്പുമുട്ടൽ അനുഭവപ്പെടുന്ന പോലെ...
റിഹാനയുടെ സന്തോഷം നിറഞ്ഞ കുടുംബത്തെ മാതൃകയാക്കുകയല്ലെങ്കിലും നാമറിയാതെ നമ്മുടെ അവഗണനകൾക്ക്‌ മൂക സാക്ഷികളാകുന്ന ബാല്യങ്ങൾക്ക്‌ ഒരു സ്പർശം മതി അവരെ മുന്നോട്ട്‌ നയിക്കുവാൻ...ഓർക്കുമല്ലോ

Sunday, April 6, 2014

ഈ വേനലവധി പുത്തൻ രീതിയിൽ..

ഏപ്രിൽ ലക്കം മലർവാടിയിൽ പ്രസിദ്ധീകരിച്ചത്‌

                                                    

വേനലവധിയെന്നാൽ ഒരു  ഉത്സവമാണ്.. ആ ചിന്തകൾ തന്നെ ശരീരവും മനസ്സും ഉന്മേഷത്തോടേ വരവേൽക്കുന്നു.പരീക്ഷാദിനങ്ങളെ കാത്തിരിക്കുന്നതു തന്നെ ഈ നീണ്ട അവധിക്കുവേണ്ടിയാണെന്നു പോലും സംശയിച്ചു പോകും.
എത്ര കളിച്ചാലും മതിവരാത്ത സ്കൂൾ ദിനങ്ങളിൽ പഠിപ്പെന്ന വിചാരം കയ്യും കാലും കഴുകി ഉമ്മറത്തിണ്ണയിലിരുന്ന് പുസ്തകം തുറക്കാൻ പ്രേരിപ്പിക്കുമ്പോൾ വരും അവധിദിനങ്ങൾ ഉത്സവമല്ലാതെത്‌ അല്ലേ..?

കൊഴിയുന്ന ഓരൊ പരീക്ഷാദിനങ്ങൾക്കപ്പുറം വിരിയുന്ന ഉല്ലാസദിനങ്ങൾ എങ്ങനെ വിനോദപരവും വിജ്നാനപ്രദവുമാക്കാമെന്നായിരിക്കട്ടെ ഇത്തവണത്തെ അവധിയുടെ ഉദ്ദേശ്യലക്ഷ്യം.
സദാസമയവും ഇലക്ട്രോണിക്‌ ഉപകരണങ്ങളിലൂടെ സമയം ചിലവഴിക്കുന്ന ഇന്നത്തെ കുട്ടികൾക്ക്‌ അറിയാവുന്നതും എന്നാൽ അനുഭവ്യമല്ലാത്തതുമായ ഉല്ലാസഭരിതമായ വേനലവധി വിശേഷങ്ങൾ മാത്പിതാക്കളിൽനിന്ന് ചോദിച്ചറിയാവുന്നതേയുള്ളു.
അവരോടൊന്ന് ചോദിച്ചു നോക്കൂ, നിങ്ങളുടെ വേനലവധി വിശേഷങ്ങൾ പറഞ്ഞുതരാമോയെന്ന്.. ഓർമ്മകളിലേക്ക്‌ വളരെയധികം ഊളിയിടാതെതന്നെ അവർ സന്തോഷത്തോടെ പങ്കുവെക്കുന്ന അനുഭവങ്ങളൊക്കെതന്നെയും നിങ്ങളിൽ അത്ഭുതം ഉണ്ടാക്കിയേക്കാം.
" ഞങ്ങൾ പട്ടങ്ങളുണ്ടാക്കി മൈതാനത്തിൽ പറത്തുമായിരുന്നു, പേപ്പർ പ്ലെയിനുകളുണ്ടാക്കി ഉയരങ്ങളിൽ നിന്നുകൊണ്ട്‌ താഴോട്ട്‌ പറത്തി രസിക്കുമായിരുന്നു, കൊത്താംകല്ല് കളിച്ചു മതിയാവുമ്പോൾ ഈർക്കിൾ കമ്പുകകൾകൊണ്ട്‌ പത്തുമുതൽ നൂറു പോയിന്റുകൾ നേടി അർമാദിക്കുമായിരുന്നു. കളിച്ച്‌ തളർന്നാൽ പിന്നെ ഉമ്മറക്കോലായിലൊ വളപ്പിലെ തടിയൻ മാവിൻചുവട്ടിലൊ ഇരുന്ന് അന്താക്ഷരി കളിക്കും, ഇരുട്ടിയാൽ കുഞ്ഞുകഥകൾ മാലപോലെ കോർത്തുണ്ടാക്കി ഓരോരുത്തരായി വായിച്ചുകേട്ടിരുന്ന് കഥയെ വിശകലനം ചെയ്യുമായിരുന്നു "

അങ്ങനെ അവർക്ക്‌ വിവരിക്കാനായി എന്തെല്ലാം കഥകൾ, എത്രമാത്രം കഥകൾ..!

ഇപ്പോഴത്തെ കുഞ്ഞുങ്ങൾക്ക്‌ പലതും അവിശ്വസനീയമായി തോന്നിയേക്കാം. നീന്തൽകുളങ്ങളിൽ നീന്തൽ പഠിക്കുവാൻ അവധിദിനങ്ങൾക്കായി കാത്തിരിക്കുന്ന കുഞ്ഞുങ്ങൾക്കുണ്ടൊ അറിയുന്നൊ വളരെ പിന്നിലല്ല  കുളങ്ങളിലും പുഴകളിലും സ്വയം നീന്തൽ പഠിച്ചിരുന്ന കുട്ടിക്കാലങ്ങളെന്ന്. കടുത്ത വേനലിൽ വറ്റിവരളുന്ന പുഴകളും കുളങ്ങളും നമ്മെ പഴിക്കുമ്പോൾ ഈ ഉല്ലാസങ്ങളെ തല്ലിക്കെടുത്തിയ മനുഷ്യർക്കുനേരെ തന്നെ വിരൽച്ചൂണ്ടേണ്ടിവരുന്നു. തൊടിയിലെ മൂവാണ്ടൻചുവട്ടിലെ കലപിലകളും മേടപുലരിയിലെ വിഷു ആഘോഷവും അന്നത്തെ അവധിക്ക്‌ തുടക്കം കുറിക്കുകയായി.. പിന്നെയങ്ങോട്ട്‌ പൂരങ്ങളുടേയും ഉത്സവങ്ങളുടെയും അകമ്പടിയോടെയുള്ള ഉല്ലാസദിനങ്ങൾ ഒന്നൊന്നിനോട്‌ വിവരിക്കാൻ പറ്റാത്തത്രയും കേമമായിരിക്കും.
ഫ്ലാറ്റ്‌ സമ്പ്രദായങ്ങളും അണുകുടുംബ ജീവിതരീതികളും ശീലിച്ചു വരുന്ന കുഞ്ഞുങ്ങളോട്‌ മുറ്റവും തൊടിയും വലിയ സുഹൃത്‌വലയങ്ങളും വിവരിക്കുന്നതു തന്നെ അനീതിയായി പോകുന്നുവെന്നതാണു വാസ്തവം. ഇന്നത്തെ മാറിവരുന്ന ചുറ്റുപ്പാടുകളിൽനിന്ന് പിന്നിലേക്ക്‌ സഞ്ചരിക്കുക പോയിട്ട്‌ എത്തിനോക്കുന്നതുതന്നെ അസാധ്യമായെന്നിരിയ്ക്കെ, നമ്മൾ ജീവിക്കുന്ന ചുറ്റുപ്പാടുകളിലൂടെ അവധിദിനങ്ങളെ എങ്ങനെ പ്രയോജനപ്രദവും വിജ്നാനപ്രദവുമാക്കാമെന്ന് ചിന്തിക്കുകയേ നിവൃത്തിയുള്ളു.
ഇന്നത്തെ മിക്ക വീടുകളിലും  രാവിലെ പോയാൽ വൈകീട്ട്‌ വീട്ടിലെത്തുന്ന മാതാപിതാക്കളാണെന്ന ചുറ്റുപ്പാടുകളിൽ ഇലക്ട്രോണിക്‌ ഉപകരണങ്ങൾക്കു മുന്നിൽ അടിമപ്പെട്ടുപോകുന്ന കുട്ടികളെയാണൊ, അവധിദിനങ്ങളിൽ അവർക്കായി സമയം മാറ്റി വെക്കാൻ സാധിക്കാതെവരുന്ന മാതാപിതാക്കളെയാണൊ കുറ്റപ്പെടുത്തുക എന്നത്‌ സങ്കടകരമായ വസ്തുതയാണ്.
അത്തരം അന്തരീക്ഷങ്ങളിൽനിന്നുള്ള മോചനമാണു സമ്മർകേമ്പ്‌ പോലുള്ള ഇടങ്ങളിൽനിന്ന് കുട്ടികൾക്ക്‌ ലഭിക്കുന്നത്‌.മനസ്സറിയാതെയുള്ള വിനോദപ്രദമായ രീതികളിലൂടെയുള്ള  പഠനവും  വിജ്നാനപ്രദമായ കളികളിലൂടെയും ഓരൊ അവധിദിനവും ഉല്ലാസം നിറഞ്ഞതാക്കാം. കരകൗശലവിദ്യകളും കായികപരിശീലനങ്ങളും  കലകളും വരകളും മാത്രമല്ല കൊച്ചു കുഞ്ഞുങ്ങൾക്ക്‌ എളുപ്പം ഉണ്ടാക്കാനാവുന്ന കൊച്ചു പാചക കുറിപ്പുകളും ഇവിടെനിന്ന് പഠിക്കാനാവുമെന്നത്‌ കുട്ടികൾക്കും മുതിർന്നവർക്കും ഇത്തരം കേമ്പുകളോടുള്ള താത്പര്യം ഏറുന്നതിനുള്ള കാരണമായിട്ടുണ്ട്‌.
ജോലിയിടങ്ങളിൽനിന്ന് കയറിവരുന്ന അമ്മമാരെ സ്വീകരിക്കുന്ന ' വിശക്കുന്നു ' എന്ന സ്ഥിരം പല്ലവികളിൽനിന്നും വേറിട്ട്‌ വയർന്നിറഞ്ഞിരിക്കുന്ന പുഞ്ചിരിക്കുന്ന കുഞ്ഞുങ്ങളെ  കാണുമ്പോഴുള്ള അവരുടെ ആശ്വാസവും സന്തോഷവും ഒന്നുവേറെ തന്നെയായിരിക്കും.,അല്ലെ കൂട്ടരെ ?
മൂർച്ചെയേറിയ ഉപകരണങ്ങളും അടുപ്പും തീയും  അടുപ്പിക്കാതെയുള്ള പാചകനുറുങ്ങുകൾ പഠിപ്പിക്കുവാനുള്ള വിദ്യകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യിക്കുവാൻ അവർക്കറിയാം.
ഈ അവസരത്തിൽ എന്റെ ഓർമ്മയിൽ തെളിയുന്ന ഒരു ചിത്രമുണ്ട്‌. കഴിഞ്ഞ അവധിക്ക്‌ എന്റെ അപ്പാർട്മെന്റിലെ കുഞ്ഞുങ്ങളെല്ലാവരും കൂടി ഒരു അവധിക്കാല തുറന്ന കട തുടങ്ങിയത്‌. ചിട്ടയോടെ രൂപീകരിച്ച  ആ "അവധിക്കാലകട " ഫ്ലാറ്റുകളിലെ ഏവരേയും ആകർഷിപ്പിച്ചു.
കടുത്ത വേനലായതിനാൽ മധുരവും ഉപ്പും ചേർത്ത നാരങ്ങാവെള്ളവും, ഉപ്പിലിട്ട പലവകയും, ഫ്രൂട്ട്സലാഡുകളും വെജിറ്റബിൾ സാന്റ്വിച്ചുകളും കടയിൽ വിൽക്കുവാൻ അവർ പ്രാധാന്യം നൽകി.അവരവരുടെ വീടുകളിൽനിന്നും മാതാപിതാക്കളുടെ അനുമതിയോടെ മാത്രം അതിനുള്ള സാധനങ്ങൾ അവർ ഉപയോഗിക്കാനെടുത്തു. ഫ്ലാറ്റുകളിൽ വരുന്ന അതിഥികളെയും ജോലിവിട്ടെത്തുന്ന മാതാപിതാക്കളും അവരെ നല്ലരീതിയിൽ പ്രോത്സാഹിപ്പിക്കുകയും വേനലവധിയുടെ അന്ത്യത്തിൽ കുട്ടികൾക്ക്‌ നല്ലൊരു തുക സ്വരൂപിക്കുവാനും കഴിഞ്ഞു. 

പിന്നീടുള്ള അവരുടെ തീരുമാനമായിരുന്നു ഏവരെയും ആശ്ചര്യപ്പെടുത്തിയത്‌. പാർട്ടികൾക്കും ഉല്ലാസങ്ങൾക്കും ഏറെ പ്രിയം കാണിക്കുന്ന ഈ കൊച്ചു മിടുക്കന്മാരും മിടുക്കികളും അവർക്ക്‌ ലഭിച്ച തുക മുഴുവനായും അടുത്തുള്ള അന്ധവിദ്യാലയത്തിൽ ഏൽപ്പിക്കുകയാണുണ്ടായത്‌.
വളരെ പഴകിയതല്ലാത്ത അവരുടെ ഉടുപ്പുകളും ഒന്നിൽകൂടുതലുള്ള ചെരിപ്പുകളും കളിപ്പാട്ടങ്ങളും അവർ സന്തോഷത്തോടെ കൈമാറി. വളരെ തുച്ഛമായ പൈസക്ക്‌ വിൽക്കുന്ന ദിനപത്രങ്ങൾ അവിടത്തെ കുഞ്ഞുങ്ങൾക്ക്‌ ന്യൂസ്പേപ്പർബാഗുകൾ‌ ഉണ്ടാക്കുവാനായി നൽകി. നമ്മൾ ഓരൊ നിമിഷവും ഉല്ലാസങ്ങൾക്കു മാത്രമായി മാറ്റിവെക്കുന്നതായിരിക്കണം അവധിദിനങ്ങളെന്ന് വാശിപ്പിടിക്കുന്നതിനുപകരം  ഉപകാരപ്രദവും എന്നെന്നും ഓർത്തിരിക്കാനാവുന്നതുമായിരിക്കണം അവധിദിനങ്ങളെന്ന  നിർബന്ധബുദ്ധിയോടെ ഓരൊ ദിവസവും ചിട്ടപ്പെടുത്തി നോക്കൂ, കൊഴിഞ്ഞുപോയ ഓരൊ അവധിദിനവും നമ്മളെ മാത്രമല്ല നമുക്ക്‌ ചുറ്റുമുള്ളവരെകൂടി എത്രയേറെ ആഹ്ലാദിപ്പിക്കുകയും ആശ്ചര്യപ്പെടുത്തുകയും  അഭിമാനം ഉളവാക്കുന്നതുമായിരിക്കുമെന്ന് നിറമനസ്സാലെ നമുക്കറിയാനാവും.

പുത്തനിട്ട്‌ കാലവർഷപുലരികൾക്ക്‌ വന്ദനം ചൊല്ലി മഴയാറാട്ടിൽ ഓർത്തെടുത്ത്‌ പുതുക്ലാസ്സിൽ വിവരിക്കുവാനായി ഒത്തിരിയൊത്തിരി വിശേഷങ്ങൾ നിറഞ്ഞ അവധിക്കാലം നിങ്ങളെപോലെതന്നെ ന്റേയും നിറഞ്ഞ പ്രതീക്ഷയാണു മനസ്സാകെ.
പ്രിയ കൂട്ടുകാരെ..എങ്കിലിനിയുള്ള നമ്മുടെ നീക്കം അത്തരത്തിലായിരിക്കട്ടെ അല്ലെ,?
കാണാത്ത കാഴ്ച്ചകളും  കേൾക്കാത്ത അനുഭവങ്ങളും സഞ്ചരിച്ചിട്ടില്ലാത്ത ദിക്കുക്കളും കഴിക്കാത്ത രുചികൾക്കുമായിട്ടുള്ളതായിരിക്കട്ടെ ഈ വരുന്ന അവധിക്കാലമെന്ന് ആശംസിക്കാം.

Wednesday, March 5, 2014

പി .ടി .എം

പഠിത്തവും രാത്രിഭക്ഷണവും കഴിഞ്ഞപ്പോൾ ജനലഴികളിലൂടെ കുളിർക്കാറ്റു വന്ന് ഉറങ്ങാനുള്ള സമയമായി എന്ന് അറിയിപ്പു നൽകാൻ തുടങ്ങി.

പക്ഷേ, എങ്ങനെ ഉറങ്ങാൻ..?

നാളെ രാവിലെ ഒൻപതിനു അമ്മയേയും കൂട്ടി സ്കൂളിൽ എത്തണം.ഒന്നാം ക്ലാസ്സിലെ നാലാമത്തെ പി .ടി .എം.
കഴിഞ്ഞ മൂന്നു പി .ടി .എമ്മിനും അമ്മയുടെയും ടീച്ചറുടെയും നടുക്ക്‌ കണ്ണും മിഴിച്ച്‌ നിന്നിരുന്ന തനിയ്ക്ക്‌ അവരെന്തിനെ കുറിച്ചാണ് സംസാരിക്കുന്നതെന്ന് മനസ്സിലാവാതായപ്പോൾ ക്ലാസ്സിനു വെളിയിൽ പോയി കുട്ടികളോടൊപ്പം കളിക്കാൻ കൂടി.

ഇനി നാളെയും അങ്ങനെയൊക്കെ തന്നെയായിരിക്കുമൊ..?
ഞാൻ ബോർഡിൽ നിന്ന് പകർത്തി എഴുതുമ്പോൾ നേരാവണ്ണം ശ്രദ്ധിക്കാത്തതുകൊണ്ട്‌ വരികൾ തെറ്റി എഴുതുന്നു എന്നായിരിക്കുമൊ ടീച്ചറുടെ പരാതി..?
അതൊ, കണക്ക്‌ പിരീഡിൽ അക്കങ്ങളുടെ വില നിശ്ചയിക്കാനറിയാതെ കണക്ക്‌ പുസ്തകത്തിൽ അക്കങ്ങളെ വിതറിയിടുന്നു എന്നായിരിക്കുമൊ?
അതുമല്ലെങ്കിൽ ജീ.ക്കെ.പുസ്തകത്തിൽ ചേരുംപടി ചേർക്കാനറിയാതെ കണ്ണുമടച്ച്‌ കുത്തിവരക്കുന്നു എന്നായിരിക്കുമൊ..?

അവസാനം ടീച്ചർ പറയും, " ജിഷ്ണുവിനു ഒരു കാര്യത്തിലും ശ്രദ്ധയില്ല..ഏകാഗ്രതയുടെ കുറവുണ്ട്‌ "

അത്‌ കേൾക്കുന്നതും അമ്മയുടെ കണ്ണുകൾ തുറിക്കും..മൂക്ക്‌ വിടർത്തി ടീച്ചറുടെ മുന്നിലേക്ക്‌ കസേര നീക്കിയിട്ട്‌ ചറപറാന്ന് പറഞ്ഞു തുടങ്ങും,
വീട്ടിൽ രാവിലെ പല്ല് തേക്കാൻ കൂട്ടാക്കാത്തതു മുതൽ രാത്രി പല്ല് തേക്കാതെ ഉറങ്ങുന്നതുവരെയുള്ള  വിശേഷങ്ങൾ.

ഇപ്പഴെന്നല്ല എപ്പോഴും മനസ്സിലാവാത്ത കാര്യാണ്,
എന്തിനാ  രണ്ടും മൂന്നും പ്രാവശ്യം പല്ല് തേക്കണതെന്ന്..?
പേയ്സ്റ്റ്‌ ചോക്ലേറ്റും ഐസ്ക്രീമുമൊന്നുമല്ലല്ലൊ ഇടക്കിടെ വായിലിട്ടിറക്കാൻ..

ഹൊ..എത്ര ആലോചിച്ചിട്ടും പിടികിട്ടാത്ത കാര്യങ്ങളിലൊന്നാണിത്‌..!

ഇല്ല, ഇത്തവണ അങ്ങനെയൊന്നും ആവാൻ വഴിയില്ല..
ഇന്നലെ കൂടി ടീച്ചർ എല്ലാവരോടായി പറഞ്ഞേയുള്ളു,
എല്ലാവരും ജിഷ്ണുവിനെ കണ്ടുപഠിക്കണമെന്ന്..
അതെന്തിനായിരുന്നു..?
ങാ..കണക്ക്‌ പിരീഡിൽ ഒന്നും തെറ്റിക്കാതെ  പുസ്തകംആദ്യം കറക്റ്റ്‌ ചെയ്യാൻ കൊടുത്തപ്പൊ തന്നെ..!

ഓരോന്നോർത്ത്‌ ടീച്ചറുടെയും അമ്മയുടെയും നടുക്ക്‌ കണ്ണും ചെവിയുമടച്ച്‌ ഉറങ്ങിയതെപ്പോഴാണെന്ന് ഓർമ്മയില്ല..!

നേരം വെളുത്തുവെന്ന് അറിയിച്ചുകൊണ്ട്‌ ജനലഴികളിലൂടെ തൊട്ടു വിളിച്ചത്‌ രാത്രിയിലെ അതേ കുളിർക്കാറ്റ്‌ ആയിരിക്കുമൊ..?

ഉണർന്നതും  അമ്മയുടെ തിക്കുതിരക്കുകൾ കേൾക്കാൻ നിക്കാതെ വേഗം തയ്യാറായി അമ്മയുടെ സ്കൂട്ടിയ്ക്കരികെ കാത്ത്‌ നിന്നു.

അതാ..സുന്ദരിയായി അമ്മ വരുന്നുണ്ട്‌.

എന്നത്തേക്കാളും കൂടുതൽ സമയം അമ്മ കണ്ണാടിക്കു മുന്നിൽ നിക്കുന്നത്‌ ടീച്ചറേക്കാൾ സുന്ദരിയായിരിക്കണമെന്ന് കരുതുന്നത്‌ കൊണ്ടായിരിക്കില്ലെ..?

അമ്മ  സ്കൂട്ടി സ്റ്റാർട്ടാക്കിയതും വേഗം പുറകിൽ ചാടിയിരുന്നു.
പത്തു മിനിറ്റിനുള്ളിൽ സ്കൂളിലെത്തി.

നാലാമത്തെ ഊഴമാവാൻ പുറത്തെ ബഞ്ചിൽ കാത്തിരുന്നു.
നിഷയും കൃതിയും നിഖിലുമെല്ലാം ചിരിച്ചും മുഖം വീർപ്പിച്ചുമെല്ലാം ടീച്ചറെ കണ്ട്‌ അച്ചന്റേം അമ്മയുടെയുമൊക്കെ കയ്യിൽ തൂങ്ങിക്കളിച്ച്‌ പോയി.
ഞങ്ങളെ കണ്ടതും ടീച്ചർ പുഞ്ചിരിക്കുന്നു.
ഹാവൂ..പകുതി സമാധാനമായി.

അമ്മ എന്തെങ്കിലും പറയുവാൻ തുടങ്ങും മുന്നെ ടീച്ചർ വളരെ സന്തോഷത്തോടെ പറഞ്ഞു തുടങ്ങി,

" ജിഷ്ണു വീട്ടിലെത്ത്യാൽ വിശേഷങ്ങൾ പറയാറില്ലെ..?
ജിഷ്ണുവിനിപ്പോൾ പഠിപ്പിലെല്ലാം എന്തുഷാറാണെന്നൊ..
നല്ലതു മാത്രമെ പറയാനുള്ളു.പരാതികളൊന്നുമില്ല.
ഇതേ രീതിയിൽ തുടരുവാൻ പ്രോത്സാഹിപ്പിക്കേണ്ടതും അത്യാവശ്യമാണ്.

ജിഷ്ണുവിന്റെ അമ്മയ്ക്ക്‌ ആദ്യം വിശ്വസിക്കാനായില്ല..
ശരിയാ..ജിഷ്ണുവിൽ നല്ല മാറ്റങ്ങളുണ്ട്‌.എന്നാലും ടീച്ചറിൽനിന്നും ഇത്രപെട്ടെന്നൊരു അഭിപ്രായവിത്യാസം പ്രതീക്ഷിച്ചില്ല.
വളരെ ജിജ്ഞാസയോടെ അതെങ്ങനെയാണെന്നറിയുവാൻ ആഗ്രഹം പ്രകടിപ്പിച്ചു.

പുഞ്ചിരിയോടെ ടീച്ചർ പറഞ്ഞു,
ഞങ്ങൾ രണ്ടുപേരും കുറച്ചു മാസങ്ങളിലായി ഒരു പുതിയ ഗെയിം കളിച്ചോണ്ടിരിക്കുവായിരുന്നു.അതിനായി കുറച്ച്‌ ഗോലികൾ വേണമെന്ന് മാത്രം..അല്ലെ ജിഷ്ണു..?
അപ്പോഴാണ് ജിഷ്ണു ഓർത്തത്‌,
ശരിയാണ്.. കുറെ നാളുകളായി ഭക്ഷണം കഴിഞ്ഞുള്ള സമയങ്ങളിൽ ഒരു പുതിയ ഗെയിം കളിക്കുവാനായി ടീച്ചർ കൂട്ടുകൂടുമായിരുന്നു.

ജിഷ്ണുവിന്റെ അമ്മയ്ക്ക്‌ അതറിയുവാൻ താത്പര്യമായി.
അപ്പോഴേക്കും കൂട്ടുകാരെ കണ്ടതും ജിഷ്ണു അവരുടെ കൂടെ കളിക്കുവാനോടി.

ടീച്ചർ ജിഷ്ണുവിന്റെ അമ്മയോടായി പറഞ്ഞു,
"കുട്ടികളുടെ ഏകാഗ്രത കൂട്ടുവാനുള്ള ക്രിയാത്മകമായി പ്രവർത്തിക്കാനുള്ള ഒരു ആക്റ്റിവിറ്റിയാണിത്‌.
കളിയിലേർപ്പെടുകയാണെന്ന ധാരണയിൽ കുട്ടികളും വളരെ ഉത്സാഹത്തോടെ പങ്കെടുക്കും.
ആദ്യം കുട്ടിയുടെ കണ്ണുകൾ ഒരു തുണികഷ്ണം കൊണ്ട്‌ കെട്ടിയ ശേഷം ഒരു ഗോലിയെടുത്ത്‌ നിലത്തിടുക.
ആ ശബ്ദത്തിൽ നിന്ന് എത്ര ഗോലിയാണു  നിലത്തിട്ടതെന്ന് കുട്ടിയെകൊണ്ട്‌ പറയിപ്പിക്കുക.
പിന്നെ മൂന്നൊ നാലൊ എണ്ണമെടുത്തിടുക..അങ്ങനെ എണ്ണം കൂട്ടിക്കൊണ്ടിരിക്കുന്നതോടൊപ്പം വീഴുന്ന ശബ്ദത്തിൽ കേന്ദ്രീകരിച്ച്‌ കുട്ടിയെകൊണ്ട്‌ എണ്ണം പറയിപ്പിക്കുക.
എണ്ണങ്ങൾ തെറ്റുമ്പോൾ ശരിയാക്കാനുള്ള ആഗ്രഹത്താൽ ഗോലി വീഴുന്ന ശബ്ദത്തിൽ  മാത്രമായിരിക്കും കുട്ടിയുടെ ശ്രദ്ധ.
ഈ ആക്റ്റിവിറ്റി തുടർച്ചയായി കുഞ്ഞിനെകൊണ്ട്‌ ചെയ്യിക്കുകയാണെങ്കിൽ അവന്റെ ഏകാഗ്രത കൂടും..
സാവകാശമാണെങ്കിലും മാസങ്ങൾക്കുള്ളിൽ തന്നെ കുഞ്ഞിലെ ഓരൊ പ്രവർത്തികളിലൂടെയും മാറ്റങ്ങൾ കാണാനാവും.
ഈ വർഷം പകുതി മുതൽ ജിഷ്ണുവിൽ ഞാൻ പരീക്ഷിക്കുകയായിരുന്നു, ഈ ആക്റ്റിവിറ്റി എത്രത്തോളം പ്രയോജനകമാവുമെന്ന്..
വർഷാവസാനം എനിക്കു നല്ല ഫലം ലഭിച്ചിരിക്കുന്നു."
ടീച്ചർ സന്തോഷം പങ്കുവെച്ചു.

അമ്മയ്ക്കും സന്തോഷമായി..വീട്ടിൽ തനിക്കും ജിഷ്ണുവിനെകൊണ്ട്‌ ചെയ്യിക്കാനാവുന്ന എളുപ്പമുള്ള കളി തന്നെ.

കുഞ്ഞിനെ വഴക്കു പറയുകയൊ തല്ലുകയൊ ചെയ്തിട്ടെന്തു കാര്യം..ഒരു വലിയ പ്രശ്നമാണു പരിഹരിയ്ക്കപ്പെട്ടിരിക്കുന്നത്‌..

കുട്ടികളിൽ ഏകാഗ്രത കൂട്ടുവാൻ സഹായിക്കുന്ന നിരവധി കളികളുണ്ടെന്ന് ടീച്ചർ ജിഷ്ണുവിന്റെ അമ്മയ്ക്ക്‌ വിവരിച്ചു കൊടുത്തു.

ക്ലാസ്സിൽ നടന്ന കാര്യങ്ങൾ ഒന്നു പോലും വിടാതെ വീട്ടിൽ മാതാപിതാക്കളുമായി പങ്കുവെക്കുന്നതും, വീട്ടിലെ കാര്യങ്ങൾ ഓർത്തെടുത്ത്‌ ടീച്ചറും കൂട്ടുകാരുമായി ക്ലാസ്സിൽ പങ്കുവെക്കുന്നതും ഇതുപോലൊരു കളി തന്നെ.

ഏകാഗ്രതയില്ലായ്മ എന്ന വലിയ പ്രശ്നത്തിനു കുഞ്ഞു കുഞ്ഞു പരിഹാരങ്ങൾ ലഭിച്ചിരിക്കുന്നു..

ടീച്ചറോട്‌ യാത്ര പറഞ്ഞിറങ്ങുന്ന അമ്മയുടെ പുഞ്ചിരിക്കുന്ന മുഖം കണ്ടപ്പോൾ ജിഷ്ണുവിനും സന്തോഷമായി.

ഹാവൂ..അങ്ങനെ ഈ വർഷത്തെ പി .ടി. എം. കഴിഞ്ഞു..!

Monday, January 13, 2014

~ സമയം ~

കുഞ്ഞൂട്ടന്റെ കടയുടെ മുന്നിൽ മിക്കപ്പോഴും ആളുകൾ കാഴ്ച കണ്ട്‌ നിൽക്കുന്നത്‌ കാണാം..

അവരിൽ സ്കൂൾ കുട്ടികൾ മുതല്‍ മുതിർന്ന ആളുകൾ വരെ ഉണ്ടാകും.

എന്താണ് കാഴ്ചയെന്നല്ലേ.. ജാംബവാന്റെ കാലത്തുള്ള ഘടികാരം  തൊട്ട്  ഇപ്പോള്‍ ഇറങ്ങിയ പുതിയ തരം ഡിജിറ്റല്‍ വാച്ചുകൾ വരെ കുഞ്ഞൂട്ടന്റെ  കടയില്‍  ഭംഗിയായി നിരത്തി വെച്ചിരിക്കുന്നു.

 ഏതൊക്കെയോ സമയം കാണിക്കുന്ന വാച്ചുകള്‍, പല ആയത്തില്‍ ചാഞ്ഞും ചെരിഞ്ഞും ആടുന്ന പെന്‍ഡുലങ്ങള്‍, ഭിത്തിയിലും തറയിലും മേശപ്പുറത്തും ഒക്കെ വാച്ചുകള്‍ തന്നെ വാച്ചുകള്‍....

   വാച്ചുകളുടെ ഈ  കളിചിരികള്‍ കാണുന്നതിനാണ്  അവരുടെയെല്ലാം നിൽപ്പ്‌.എന്നാൽ അവയൊന്നും വിൽക്കാൻ വെച്ചിരിക്കുന്നവയല്ല കേട്ടോ..

ചെറിയതും വലുതുമായ കേടുപാടുകൾ തീർക്കുവാനായി ആരൊക്കെയോ  ഏൽപ്പിച്ചു പോകുന്നവയാണതെല്ലാം.അങ്ങനെയങ്ങനെ  കുഞ്ഞൂട്ടന് ഒരു ചെല്ലപ്പേരും വീണു., 'വാച്ച്‌ മേക്കര്‍ കുഞ്ഞൂട്ടൻ '.

തന്റെ ജോലിയിൽ കുഞ്ഞൂട്ടൻ വളരെയധികം ശുഷ്കാന്തി കാണിച്ചിരുന്നതിനാൽ ആ നാട്ടിലുള്ളവര്‍ക്കൊക്കെ കുഞ്ഞൂട്ടനെ  വലിയ ഇഷ്ടമായിരുന്നു.

" കുഞ്ഞൂട്ടന്റെ കയ്യിൽ വാച്ച്‌ ഏൽപ്പിച്ചാൽ പറഞ്ഞ സമയത്തിൽ തന്നെ തന്നിരിക്കും..അതാണ്‌ കുഞ്ഞൂട്ടന്‍..ചെറുപ്പക്കാര്‍ കുഞ്ഞൂട്ടന്റെ ആത്മാർത്ഥത കണ്ടു പഠിക്കണം. "
മുതിര്‍ന്നവര്‍ അങ്ങനെ പറയുമ്പോള്‍ ആർക്കും എതിരഭിപ്രായമില്ലായിരുന്നു . അങ്ങിനെ പ്രശംസാവചനങ്ങൾ കൊണ്ട്‌ അഭിമാനപുളകിതനായ കുഞ്ഞൂട്ടൻ തന്റെ ജോലിയോട്‌ അളവിലധികം ആത്മാർത്ഥത കാണിച്ചു പോന്നു.എന്നാല്‍ ജോലി ത്തിരക്കിനിടയില്‍ തനിക്കു ചുറ്റും നടക്കുന്ന മറ്റ് സംഭവങ്ങള്‍ ഒന്നും കുഞ്ഞൂട്ടൻ അറിയാതെയായി..ശ്രദ്ധിക്കാതെയായി.

നാട്ടുകാര്യങ്ങളിൽ മാത്രമല്ല വീട്ടുകാര്യങ്ങളിലും,എന്തിനേറെ സ്വന്തം ചുറ്റുപാടുകൾ തന്നെ ഏറെക്കുറെ മറന്നു കഴിഞ്ഞിരുന്നു.സമയത്തിനു ഭക്ഷണം കഴിക്കാതെയും കുളിച്ച്‌ വൃത്തിയായി വസ്ത്രം ധരിക്കാതെയും, വിശ്രമിക്കാതെയും കുഞ്ഞൂട്ടന്റെ ചുറുചുറുക്ക്‌ ക്രമേണ നഷ്ടപ്പെടാൻ തുടങ്ങി.

ഏറെ വൈകിയില്ല..ക്ഞ്ഞൂട്ടന്റെ ആരോഗ്യസ്ഥിതിയും മോശമായി.

ഈ അവസ്ഥയിൽ കുഞ്ഞൂട്ടന്റെ ഉറ്റവർ പരിതപിച്ചു.നല്ല വാക്കുകൾ കേള്‍ക്കാതായപ്പോൾ അവർ അവനെ ഗുണദോഷിച്ച്‌ നോക്കി.

അതും സാധ്യമാകാതായപ്പോൾ ശാസിച്ചു നോക്കി.

" മോനേ, സമയയന്ത്രങ്ങൾ നന്നാക്കുന്ന നീ നിന്റെ ആരോഗ്യത്തെ അവഗണിക്കുന്നു. മറ്റുള്ളവരുടെ വാച്ചിലെ സമയം ശരിയാക്കുവാനായി  സമയം മറന്ന് അദ്ധ്വാനിക്കുമ്പോൾ നീ നിന്റെ സമയം പാലിക്കുവാൻ മറക്കുന്നു.

ഈപോക്ക്‌ പോയാൽ അധികം താമസിയാതെ ഇതിന്റെ ദോഷഫലം നീ അനുഭവിക്കും ".

ജോലി തല്പരനായ കുഞ്ഞൂട്ടൻ ആർക്കും ചെവികൊണ്ടില്ല.അധികനാളുകള്‍ വേണ്ടി വന്നില്ല കുഞ്ഞൂട്ടന് വയ്യാതായി.ശരീരം ക്ഷീണിക്കുകയും ശോഷിക്കുകയും ചെയ്തു.ആശുപത്രിക്കിടക്കയില്‍ ഒറ്റയ്ക്കായപ്പോള്‍ കുഞ്ഞൂട്ടന്  താന്‍ ചെയ്ത അബദ്ധങ്ങള്‍ ബോധ്യമായി .

കുഞ്ഞൂട്ടൻ ഒരിക്കൽ അവഗണിച്ച ഉറ്റവർ മാത്രം വല്ലപ്പോഴും കുഞ്ഞൂട്ടനെ ശുശ്രൂഷിക്കാന്‍ എത്തി.

ഏറെനാൾ വേണ്ടി വന്നു കുഞ്ഞൂട്ടനു സുഖം പ്രാപിക്കുവാൻ.ആരോഗ്യം തിരിച്ചുകിട്ടി ഒരുനാള്‍ കവലയിലെത്തിയ കുഞ്ഞൂട്ടന്‍ അത് കണ്ടു.

 കുഞ്ഞൂട്ടന്റെ വാച്ച്‌ കടയുടെ എതിർവശത്തായി തന്നെ പുതിയൊരു വാച്ച്‌റിപ്പയർകട തുറന്നിരിക്കുന്നു.

കാഴ്ചക്കാര്‍ മുഴുവന്‍ അവിടെ കൂട്ടം കൂടി നില്‍ക്കുന്നു. കുഞ്ഞൂട്ടന് സങ്കടമായി. എത്ര കാര്യത്തിലാ ഞാന്‍ അവരെ നേരവും കാലവും നോക്കാതെ പരിചരിച്ചിരുന്നത്.

 അവര്‍ക്ക് വേണ്ടിയല്ലേ ഞാന്‍ ഉറ്റവരുടെ വെറുപ്പ് സമ്പാദിച്ചത്. സ്വയം ചിന്തിക്കാതെ ആള്‍ക്കൂട്ടത്തിന്റെ കയ്യടികള്‍ക്കൊപ്പം നീങ്ങിയ താന്‍ എന്തൊരു മണ്ടനാണ്. വീട്ടിൽ തിരിച്ചെത്തിയ കുഞ്ഞൂട്ടന്‍റെ ദീന ഭാവം കണ്ട വീട്ടുകാര്‍ അവനെ ആശ്വസിപ്പിച്ചു. ധൈര്യം പകര്‍ന്നു. സ്നേഹമുള്ളവരുടെ സാമീപ്യം കുഞ്ഞൂട്ടന് വീണ്ടും ഉത്സാഹം പകര്‍ന്നു.

 സദുപദേശങ്ങള്‍ മാനിക്കാതെ നടന്നത് എത്ര തെറ്റായിപ്പോയി എന്ന് കുഞ്ഞൂട്ടന്‍ മനസ്സിലാക്കി.

സ്വന്തം ജീവിതത്തിലും പ്രവൃത്തിയിലും സമയ നിഷ്ഠ പാലിച്ച് കുഞ്ഞൂട്ടന്‍ വീണ്ടും സ്നേഹമുള്ളവര്‍ക്കെല്ലാം പ്രിയങ്കരനായി.