Thursday, April 2, 2015

കാർണിവൽ..

മീനുവിനു അനങ്ങാൻ വയ്യ. നല്ല ശരീരവേദനയും പനിയും. വലത്തേകാലിന് മുട്ടുവരെ പ്ലാസ്റ്റർ ഇട്ടിരിയ്ക്കുന്നു. ഇടത്കാലിന് ചതവുമുണ്ട്‌. കൈകളിലെ മുറിവുകളെല്ലാം മരുന്ന് പുരട്ടി കെട്ടി വെച്ചിട്ടുണ്ട്‌.
അറിഞ്ഞുരുന്നില്ലേ, കഴിഞ്ഞ ആഴ്ച്ച സംഭവിച്ച ദാരുണമായ ബസ്സപകടം. ആ സ്കൂൾബസ്സില്‍ മീനുവുമുണ്ടായിരുന്നു.‌  ദൈവാധീനം കൊണ്ട്‌ മീനുവിന് സാരമായി ഒന്നും പറ്റിയില്ല. രണ്ട് കുട്ടികളുടെ ജീവന്‍ ആ അപകടത്തില്‍  പൊലിഞ്ഞു .പല കുട്ടികളും ഇപ്പോഴും ആശുപത്രി വിട്ടിട്ടില്ല. മീനുവിന് സങ്കടമാവും എന്ന്‍ കരുതി ഈ വിവരമൊന്നും അവളെ ആരും അറിയിച്ചിട്ടില്ല. എന്നും ഒരുമിച്ച് കളിചിരിയുമായി സ്കൂളില്‍ പോയി വരുന്ന കൂട്ടുകാര്‍ക്ക് അപകടം പറ്റി എന്നറിഞ്ഞാല്‍ ആര്‍ക്കായാലും വലിയ വിഷമമാവില്ലേ..? മീനുവിന് ഇപ്പോള്‍ വേണ്ടത് സ്നേഹവും പരിചരണവും ആണ്. 

സ്കൂളിൽനിന്ന് ഹെഡ്മാസ്റ്ററും ക്ലാസ്സ്ടീച്ചറുമെല്ലാം മീനുവിനെ കാണാൻ വന്നിരുന്നു. മീനുവിനു  ഇഷ്ടമുള്ള  പഴങ്ങളും പലഹാരങ്ങളും  നൽകി അവളുടെ  സന്തോഷം വീണ്ടെടുക്കുവാൻ എല്ലാവരും ഉത്സാഹിച്ചു.
മുറിവിന്‍റെ വേദനകൾ മറന്ന്‍ അവളൊന്ന് ചിരിച്ച് കാണാന്‍ ഏവരും ആഗ്രഹിച്ചു.
ക്ലാസ്സിലെയും അയൽവീട്ടിലെയും  കൂട്ടുകാര്‍  സമയം കിട്ടുമ്പോഴൊക്കെ മീനുവിന്റെ വീട്ടിലെത്തി. അവര്‍ സ്കൂള്‍ വിശേഷങ്ങളും പഠിപ്പും കളിയും ഒക്കെയായി ഏറെ സമയം  മീനുവിന്റെ  ഒപ്പം ഇരുന്നു.

എന്നാൽ സ്കൂള്‍ സമയങ്ങളില്‍  മീനു ഒറ്റയ്ക്കായി. ടീവിയും വായനയുമെല്ലാം മടുത്തു. കണക്ക് ടീച്ചര്‍ കൊണ്ട് വന്ന്‍ കൊടുത്ത കളിക്കണക്കുകളും പദപ്രശ്നവും എല്ലാം ചെയ്ത് തീര്‍ത്തു.   ബെഡില്‍ തന്നെയുള്ള 
കിടപ്പല്ലേ.. പുറത്തേക്കൊന്ന് ഇറങ്ങാന്‍ പറ്റാതെ എത്ര ദിവസമാ ഇങ്ങനെ...?
 മീനു കൂട്ടില്‍ അടച്ചു വളര്‍ത്തുന്ന കിളികളെ കുറിച്ചോര്‍ത്തു.
'എത്ര സങ്കടപ്പെടുന്നുണ്ടാവും അവര്‍..?'

ആ ഇടയ്ക്കാണ്  അടുത്തുള്ള മൈതാനത്ത്‌ വർണ്ണശഭളമായ കാർണിവൽ തുടങ്ങിയത്..
കുട്ടികൾക്കായി വിവിധ തരത്തിലുള്ള കളിപ്പാട്ടങ്ങളും വിനോദങ്ങളും അവിടെ ഒരുക്കിയിട്ടുണ്ടത്രേ.
പോയവർ പോയവർ നേരിട്ടും ഫോണിലൂടെയും കാർണിവൽ വിശേഷങ്ങൾ മീനുവിനെ അറിയിച്ചുകൊണ്ടിരുന്നു.
മീനുവിനും കൊതിയായി,
'കാര്‍ണിവലിന് പോകണം . അവിടെ മൈതാനത്ത് ഓടിച്ചാടി നടന്ന്‍ മനം മറന്ന്‍ ഉല്ലസിക്കണം . 

മീനു തന്റെ ആഗ്രഹം കൂട്ടുകാരെ അറിയിച്ചു.
'ഈ അവസ്ഥയില്‍ എങ്ങനെയാണ് മീനുവിനെ കാര്‍ണിവലിന് കൊണ്ടുപോവുക...'
കൂട്ടുകാര്‍ക്കും ആകെ വിഷമമായി. തങ്ങളാണല്ലൊ മീനുവിനെ പറഞ്ഞ് മോഹിപ്പിച്ചത്...
നടക്കാന്‍ കഴിയാത്ത മീനുവിനെയും കൊണ്ട് തിരക്കേറിയ മൈതാനത്തിലൂടെ സഞ്ചരിക്കാനുള്ള ഉപായം എത്ര ചിന്തിച്ചിട്ടും അവരുടെ കുഞ്ഞു മനസ്സില്‍ തെളിഞ്ഞില്ല.  രണ്ടാഴ്ച കഴിഞ്ഞ് കാലിലെ പ്ലാസ്റ്റര്‍ അഴിക്കുമ്പോഴേക്കും കാര്‍ണിവല്‍ സംഘം സ്ഥലം വിടും.
ഇനിയെന്താണൊരു മാര്‍ഗ്ഗം..?

ഒടുവില്‍ അവര്‍ മീനുവിന്റെ ടീച്ചര്‍ക്ക് മുന്നില്‍ വിഷയം അവതരിപ്പിച്ചു.
"അതിനൊക്കെ വഴിയുണ്ട്..."
ടീച്ചര്‍ അവരെ ആശ്വസിപ്പിച്ചു.
" നമ്മള്‍ എല്ലാവരും നാളെ കാര്‍ണിവലിന് പോകുന്നു. ഓരോരുത്തരും വീട്ടില്‍ നിന്നും അതിനുള്ള അനുവാദം വാങ്ങണം.."
"അപ്പോള്‍ മീനുവോ...?"  കുട്ടികള്‍ക്ക് സംശയം.
" നിങ്ങള്‍ വിഷമിക്കാതെ, ആദ്യം നമ്മള്‍ കാണുന്നു, പിന്നെ മീനുവിനെ കാണിക്കാം..." ടീച്ചര്‍ പുഞ്ചിച്ചു കൊണ്ട് ഉറപ്പ് കൊടുത്തു.

പിറ്റേന്ന്  വൈകുന്നേരം  സ്കൂൾമുറ്റത്ത്‌  കാര്‍ണിവലിനു പോകാന്‍ തയ്യാറായി കുട്ടികള്‍ ടീച്ചറെ  കാത്ത്‌  നിന്നു. 
അതാ വരുന്നു, ടീച്ചര്‍. കയ്യില്‍ ഒരു വീഡിയോ ക്യാമറ.
കുട്ടികളെ ഷൂട്ട്‌ ചെയ്ത് കൊണ്ട് ടീച്ചര്‍ അവര്‍ക്ക് നേരെ നടന്നടുത്തു.
"പോകാം.."  ടീച്ചര്‍ കുട്ടികളോട് മുമ്പേ നടക്കാന്‍ പറഞ്ഞു.

അവരുടെ ഓരോ ചലനങ്ങളും പുറത്തെ കാഴ്ചകളും ടീച്ചര്‍ പകര്‍ത്തി. മൈതാനത്തിലെ തിരക്കും കളിയൂഞ്ഞാലും കുട്ടികളുടെ ഉത്സാഹത്തിമര്‍പ്പുകളും എല്ലാം ടീച്ചര്‍ ഒപ്പിയെടുത്തു.
'എങ്ങനെയാണ് മീനു കാര്‍ണിവല്‍ കാണുക' എന്ന്‍ കൂട്ടുകാര്‍ക്കെല്ലാം ഇപ്പോള് മനസ്സിലായി.   ‍
സന്ധ്യയാകുവോളം അവര്‍ ...
" ഇനി നമുക്ക് മടങ്ങാം....ടീച്ചര്‍ പറഞ്ഞു.
ടീച്ചർ അവരെ കൊണ്ടുപോയത്‌ മീനുവിന്റെ വീട്ടിലേക്കായിരുന്നു.
എല്ലാവര്ക്കും ഉത്സാഹമായി.
കൂട്ടുകാരോടൊത്ത്‌ ടീച്ചറെയും കണ്ട മീനുവിന് സന്തോഷമായി.
സമ്മാനമെന്നോണം അവർ നൽകിയ കാർണിവൽ ദൃശ്യങ്ങള്‍  കണ്ട് മീനു അത്ഭുതപ്പെട്ടു. കാര്‍ണിവല്‍ കാഴ്ചകളിലൂടെ അവള്‍ കൂട്ടുകാരികള്‍ക്കൊപ്പം സഞ്ചരിച്ചു.
വീഡിയോ കണ്ട് കുട്ടികളുടെ കളിചിരികള്‍ തുടര്‍ന്നുകൊണ്ടിരിക്കെ പുറത്ത്  ഒരു അനൌണ്സ്മെന്‍റ് വാഹനത്തിന്റെ ശബ്ദം ഉയര്‍ന്നു.
കാര്‍ണിവലിന്റെ പരസ്യവുമായി എന്നും പട്ടണം ചുറ്റുന്ന വാഹനം തന്നെ.
" ജനത്തിരക്ക് കാരണം കാര്‍ണിവല്‍ ഒരു മാസം കൂടി തുടരാന്‍ തീരുമാനിച്ച വിവരം എല്ലാ നാട്ടുകാരെയും സന്തോഷപൂര്‍വ്വം അറിയിക്കുന്നു...."
" ഹായ്...." കൂട്ടുകാര്‍ ആര്‍പ്പു വിളികളോടെ ആ വാര്‍ത്തയെ എതിരേറ്റു.
"ഇനി മീനുവിന് ശരിക്കും കാര്‍ണിവല്‍ കാണാലോ..."
മീനു ടീച്ചറുടെ കൈകള്‍ ചേര്‍ത്തു നന്ദി പറഞ്ഞു.
കൂട്ടുകാര്‍  പാട്ടു പാടി തുള്ളിക്കളിച്ചു....
മീനുവിന്റെ അമ്മയും അച്ഛനും  കുട്ടികള്‍ക്കൊപ്പം  കളിയിലും പാട്ടിലും പങ്കു ചേര്‍ന്നു. 
 

*മലർവാടിയിൽ പ്രസിദ്ധീകരിച്ചത്‌